ചിറ്റൂർ: തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മരിച്ച യുവാവിെൻറ മൃതദേഹത്തിൽ നിന്ന് ആന്തരികാവയവങ്ങൾ എടുത്തു മാറ്റിയെന്ന പരാതിയിൽ സംസ്ഥാന സർക്കാർ ജില്ല കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ വാഹനപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ വെൻറിലേറ്ററിൽ കഴിഞ്ഞ യുവാവിെൻറ ആന്തരികാവയവങ്ങൾ എടുത്തു മാറ്റിയ സംഭവത്തിലാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
കലക്ടറുടെ നിർദേശ പ്രകാരം ചിറ്റൂർ തഹസിൽദാർ രമ മീനാക്ഷിപുരം നെല്ലിമേട്ടിലുള്ള വീട്ടിലെത്തി അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ കള്ളകുറിശ്ശിക്ക് സമീപമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച വാഹനപകടം. ചെന്നൈ മേൽമറവത്തൂരിൽ ശിങ്കാരിമേളം അവതരിപ്പിച്ച് മടങ്ങുകയായിരുന്ന മണികണ്ഠനും സംഘവും സഞ്ചരിച്ച കാർ സേലത്തിനു സമീപം കള്ളകുറിശ്ശിയിൽ റോഡിനു നടുവിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. സംഘത്തിലെ മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. സമീപത്തുള്ള ഗവ. ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പിന്നീട് വിദഗ്ധ ചികിത്സക്കായി 120 കിലോമീറ്റർ അകലെയുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയിലിരിക്കെ ഞായറാഴ്ച മണികണ്ഠന് മസ്തിഷ്ക മരണം സംഭവിച്ചു. തുടർന്നാണ് ആന്തരികാവയവങ്ങളിൽ ചിലത് എടുത്തുമാറ്റിയത്.
ആശുപത്രി ബില്ലിനെ ചൊല്ലിയുള്ള വിലപേശലിനെ തുടർന്നാണ് അവയവങ്ങൾ ദാനം ചെയ്യാൻ തങ്ങൾ നിർബന്ധിതരായതെന്ന് ബന്ധുക്കൾ പറയുന്നു. ബന്ധുക്കളുടെ സമ്മതപത്രം വാങ്ങി ഞായറാഴ്ച രാത്രി തന്നെ അവയവങ്ങൾ നീക്കം ചെയ്യുകയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തിരുന്നുവെന്ന് തഹസിൽദാറുടെ റിപ്പോർട്ടിൽ പറയുന്നു. സംഭവം അന്വേഷിക്കണമെന്ന് കെ. കൃഷ്ണൻകുട്ടി എം.എൽ.എ ആവശ്യപ്പെട്ടു. ആദിവാസി മലസർ വിഭാഗത്തിലുള്ളയാളാണ് മരിച്ച മണികണ്ഠൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.