ന്യൂഡല്‍ഹി: യു.എസിൽനിന്ന് രാജ്യത്തെത്തിച്ച മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാകിസ്താന്‍ വംശജനായ കനേഡിയന്‍ പൗരന്‍ തഹാവൂര്‍ റാണയെ ചോദ്യം ചെയ്യുക പന്ത്രണ്ടംഗ എൻ.ഐ.എ സംഘം. അതീവ സുരക്ഷയാണ് ജയിലിൽ റാണക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എൻ.ഐ.എ മേധാവി, രണ്ട് ഐ.ജിമാര്‍, ഒരു ഡി.ഐ.ജി, ഒരു എസ്.പി എന്നിവർ ഉള്‍പ്പടെ 12 അംഗങ്ങളാണ് ചോദ്യം ചെയ്യുന്ന ഉന്നതതല സംഘത്തിലുള്ളത്. ഇവര്‍ക്ക് മാത്രമേ റാണയെ പാര്‍പ്പിക്കുന്ന സെല്ലിലേക്ക് പ്രവേശനമുള്ളു. എൻ.ഐ.എ മേധാവി സദാനന്ദ് ദാതേ, ഐ.ജി ആശിഷ് ബത്ര, ഡി.ഐ.ജി ജയ റോയ് എന്നിവര്‍ സംഘത്തിൽ ഉള്‍പ്പെടുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
മറ്റാര്‍ക്കെങ്കിലും റാണയെ സന്ദര്‍ശിക്കണമെങ്കില്‍ മുന്‍കൂട്ടി അനുമതി ആവശ്യമാണ്. എൻ.ഐ.എ മേധാവിയായ സദാനന്ദ് ദാതേ 1990 ബാച്ച് മഹാരാഷ്ട്ര കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 2008ലെ മുംബൈ ഭീകരാക്രമണ സൂത്രധാരന്‍മാരായ അജ്മല്‍ കസബിനെയും ഇസ്മയലിനെയും നേരിട്ട ഉദ്യോഗസ്ഥന്‍ കൂടിയാണ്.
വ്യാഴാഴ്ച വൈകീട്ട് 6.30നാണ് റാണയെയും വഹിച്ച് യു.എസിൽനിന്ന് പുറപ്പെട്ട പ്രത്യേക വിമാനം ഡൽഹി പാലത്തെ സൈനിക വിമാനത്താവളത്തിലെത്തിയത്. റാണയെ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് വ്യാഴാഴ്ച ഡൽഹിയിൽ ഒരുക്കിയിരുന്നത്. 2008ലെ മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവുർ റാണയെ ഇന്ത്യയിലെത്തിച്ച് എൻ.ഐ.എ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. കനത്ത സുരക്ഷയിൽ ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് റാണയെ പ്രത്യേക എൻ.ഐ.എ കോടതിയിലെത്തിച്ചത്. റാണക്ക് വേണ്ടി ഡൽഹി ലീഗൽ സർവീസ് അതോറിറ്റി അഭിഭാഷകനെ നിശ്ചയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.