ജമ്മു: കഠ്വ, സാംബ, ജമ്മു ജില്ലകളിലെ അന്താരാഷ്ട്ര അതിർത്തിയിൽ ജനവാസ കേന്ദ്രങ്ങളിലേക്ക് പാകിസ്താൻ നടത്തിയ വെടിവെപ്പിലും മോർട്ടാർ വർഷത്തിലും അഞ്ച് നാട്ടുകാർ കൊല്ലപ്പെട്ടു. ഒമ്പതുപേർക്ക് പരിക്കുണ്ട്. ഇൗ ജില്ലകളിലെ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും ഒമ്പതു ദിവസമായി പാക് സേന ഷെല്ലാക്രമണം തുടരുകയാണ്. സാംബയിലാണ് രണ്ട് നാട്ടുകാർ കൊല്ലപ്പെട്ടതെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കഠ്വ ജില്ലയിലെ ജനവാസ കേന്ദ്രങ്ങളും സൈനിക പോസ്റ്റുകളും കഠ്വയിലെ ഹിറാനഗർ മേഖല ലക്ഷ്യമിട്ടും പാക് റെയ്ഞ്ചേഴ്സ് ഷെൽ വർഷം നടത്തി. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിൽ നാട്ടുകാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ആർ.എസ് പുര മേഖലയിലും അർനിയ പ്രദേശത്തുമാണ് പാക് ആക്രമണത്തിൽ രണ്ടുപേർ മരിച്ചത്. നിരവധി അതിർത്തി ഗ്രാമങ്ങളിൽനിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.
പാക് സൈന്യം െഷല്ലാക്രമണം തുടരുന്ന സാഹചര്യത്തിൽ അതിർത്തി ടൗണായ അർനിയയിൽ നിന്നും നൂറോളം ഗ്രാമങ്ങളിൽ നിന്നും ആയിരക്കണക്കിനാളുകൾ പലായനം ചെയ്തു. ഇന്ത്യ-പാക് അതിർത്തി പ്രദേശങ്ങൾ ഇപ്പോൾ വിജനമാണ്. 76,000ലേറെ ആളുകൾ അവരുടെ താമസസ്ഥലങ്ങൾ ഉപേക്ഷിച്ചതായി ഒൗദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.
അന്താരാഷ്ട്ര അതിർത്തിയിൽനിന്ന് അഞ്ച് കി.മീ. ദൂരത്താണ് അർനിയ ടൗൺ. 18,500 ആണ് ഇവിടത്തെ ജനസംഖ്യ. ഏതാനും ആളുകളും പൊലീസുകാരും മാത്രമാണ് ഇപ്പോൾ പ്രദേശത്തുള്ളത്. വിദ്യാലയങ്ങൾ അടച്ചിട്ടു. ബന്ധുവീടുകളിലേക്കും സർക്കാർ ക്യാമ്പുകളിലേക്കുമാണ് ജനങ്ങൾ മാറിത്താമസിച്ചതെന്ന് ജമ്മു എ.ഡി.എം അരുൺ മൻഹാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.