ന്യൂഡൽഹി: 2000 രൂപയുടെ നോട്ട് അസാധുവാക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രസർക്കാർ. പുതിയ 2000 രൂപയുടെ നോട്ട് അസാധുവാക്കാൻ സർക്കാർ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾ സാമൂഹിക മാധ്യമങ്ങൾ പ്രചരിക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി കേന്ദ്രം രംഗത്തെത്തിയത്.
കള്ളനോട്ടുകൾ കണ്ടെത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും നിലവിൽ 2000 രൂപയുടെ നോട്ട് അസാധുവാക്കാൻ സർക്കാറിന് പദ്ധതിയില്ലെന്നും കേന്ദ്ര അഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു രാജ്യസഭയെ അറിയിച്ചു. നോട്ട് അസാധുവാക്കലിന് ശേഷം ഏറ്റവും കൂടതൽ കള്ളനോട്ടുകൾ പിടിച്ചെടുത്തത് ഗുജറാത്ത്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് പിൻവലിക്കലിന് ശേഷം ആദ്യഘട്ടത്തിൽ പുറത്തിറങ്ങിയ കള്ളനോട്ടുകളെല്ലാം നിലവാരം കുറഞ്ഞ പേപ്പറിൽ നിർമ്മിച്ചവയായിരുന്നു. എന്നാൽ ഇപ്പോൾ നിലവാരം കൂടിയ പേപ്പറുകളിലാണ് കള്ളനോട്ട് അച്ചടിക്കുന്നതെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി. കള്ളനോട്ടുകൾ കണ്ടെത്തുന്നതിനായി രഹസ്യാന്വേഷണ എജൻസികളുടെ നേതൃത്വത്തിൽ പ്രവർത്തനം വിപുലമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നോട്ടുകളിൽ കൂടുതൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുമെന്നും റിജ്ജു പറഞ്ഞു.
നോട്ട് പിൻവലിക്കലിന് ശേഷം എൻ.െഎ.എ മാത്രം നടത്തിയ റെയ്ഡുകളിൽ ഏകദേശം 4.53 കോടി രൂപയുടെ കള്ളനോട്ടുകൾ ഗുജറാത്ത്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്ന് മാത്രം പിടിച്ചെടുത്തു എന്നാണ് കണക്കുകൾ. ഇതിൽ ഭൂരിപക്ഷവും 2000 രൂപയുടെ കള്ളനോട്ടുകളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.