File Photo

ജെ.എൻ.യുവിൽ പ്രതിഷേധങ്ങൾ വിലക്കിയിട്ടില്ലെന്ന് വൈസ് ചാൻസലർ

ന്യൂഡൽഹി: ജെ.എൻ.യു സർവകലാശാലയിൽ പ്രതിഷേധങ്ങൾ വിലക്കിയിട്ടില്ലെന്ന് വൈസ് ചാൻസലർ ശാന്തിശ്രീ ദുലിപുദി പണ്ഡിറ്റ്. ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി നടക്കുന്ന പ്രതിഷേധങ്ങളെ സർവകലാശാല വിലക്കിയിട്ടില്ല. വിവാദമായ പ്രോക്ടറുടെ മാനുവൽ 1969 മുതൽ ഉള്ളതാണെന്നും അതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും വൈസ് ചാൻസലർ ശാന്തിശ്രീ പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

താൻ വൈസ് ചാൻസലറായി 2022 ​ഫെബ്രുവരിയിൽ ചുമതലയേറ്റപ്പോൾ തന്നെ ഈ നിയമങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ 10 വർഷമായി നിയമം നിലവിലുണ്ട്. ഇത് യൂനിവേഴ്സിറ്റി പുതുതായി ഉണ്ടാക്കിയ നിയമമല്ല. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് 100 മീറ്റർ ചുറ്റളവിൽ പ്രതിഷേധങ്ങൾ വിലക്കിയത് ഡൽഹി ഹൈകോടതിയാണ്. ഇതുമായി ബന്ധപ്പെട്ട് നാല് കേസുകൾ കോടതിയിലുണ്ട്. യൂനിവേഴ്സിറ്റിയിൽ അച്ചടക്കം ഉറപ്പാക്കാനാണ് പ്രോക്ടർ മാനുവൽ ഇറക്കിയതെന്ന് വൈസ് ചാൻസലർ പറഞ്ഞു. ഇതിന് മുമ്പ് പ്രോക്ടർ മാനുവൽ എല്ലാവർക്കും ലഭ്യമായിരുന്നില്ല. സുതാര്യത ഉറപ്പാക്കുന്നതിനാണ് മാനുവൽ എല്ലാവർക്കും ലഭ്യമാക്കിയതെന്നും വൈസ് ചാൻസലർ കൂട്ടിച്ചേർത്തു.

ക്യാമ്പസിൽ സമരം ചെയ്താൽ 20,000 രൂപ പിഴയും 'ദേശവിരുദ്ധ' മുദ്രാവാക്യങ്ങൾ വിളിച്ചാൽ 10,000 രൂപ പിഴയും ഈടാക്കുമെന്ന് പറയുന്ന പെരുമാറ്റച്ചട്ടമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.അക്കാദമിക് കോംപ്ലക്സുകൾക്കോ ഭരണവിഭാഗം കെട്ടിടങ്ങൾക്കോ 100 മീറ്റർ പരിധിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചാലാണ് കടുത്ത പിഴ. നിരാഹാര സമരമോ ധർണയോ മറ്റ് പ്രതിഷേധങ്ങളോ നടത്തിയാൽ വിദ്യാർഥികൾക്ക് 20,000 രൂപ വീതം പിഴയിടും.

മുദ്രാവാക്യങ്ങൾ ദേശവിരുദ്ധമെന്ന് കണ്ടെത്തിയാൽ 10,000 രൂപയാണ് പിഴ. പോസ്റ്ററുകൾ ലഘുലേഖകൾ തുടങ്ങിയവയിൽ മോശം ഭാഷ ഉപയോഗിച്ചാലും ജാതീയ-വർഗീയ വേർതിരിവുണ്ടാക്കുന്ന പ്രയോഗങ്ങൾ നടത്തിയാലും 10,000 രൂപ പിഴയിടും. അധികൃതരുടെ അനുവാദമില്ലാതെ ക്യാമ്പസിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചാൽ 6000 രൂപയാണ് പിഴ. സർവകലാശാലക്കുള്ളിൽ പുകവലിച്ചാൽ 500 രൂപയും പിഴയിടും. മദ്യപാനം, ലഹരി ഉപയോഗം തുടങ്ങിയവക്ക് 8000 രൂപയാണ് പിഴ.

വിദ്യാർഥി പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പുതിയ പെരുമാറ്റച്ചട്ടത്തിനെതിരെ സർവകലാശാല യൂനിയൻ രംഗത്തെത്തിയിട്ടുണ്ട്. വിയോജിപ്പുകളെ അടിച്ചമർത്താനുള്ള സർവകലാശാല അധികൃതരുടെ നീക്കത്തിന്‍റെ ഭാഗമാണിതെന്ന് യൂനിയൻ ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് പോലും പിന്തിരിപ്പിക്കുക ലക്ഷ്യമിട്ടാണിത്. ജെ.എൻ.യു പതിറ്റാണ്ടുകളായി മുന്നോട്ടുവെക്കുന്ന ക്യാമ്പസ് സംസ്കാരത്തെ ഇല്ലായ്മ ചെയ്യാനാണ് ശ്രമമെന്നും യൂനിയൻ പ്രസിഡന്‍റ് ഐഷി ഘോഷ് പ്രതികരിച്ചു.

Tags:    
News Summary - No ban on protests in JNU: Vice-chancellor after objections raised over manual stating ₹20,000 fine on strikes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.