നിമിഷ പ്രിയ

നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചക്ക് ഒരുങ്ങിയവർ സത്യവാങ്മൂലം സമർപ്പിക്കണം

ന്യൂഡല്‍ഹി: യമന്‍ പൗരൻ തലാല്‍ അബ്ദുമഹ്ദിയെ 2017-ല്‍ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്ത് സൻആയിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചക്ക് പോകാൻ ഒരുങ്ങിയവരോട് സത്യവാങ്മൂലം സമർപ്പിക്കാൻ ഡൽഹി ഹൈകോടതി നിർദേശിച്ചു. ശരീഅത്ത് നിയമ പ്രകാരം ‘ബ്ലഡ് മണി’ നൽകി നിമിഷ പ്രിയയെ മോചിപ്പിക്കുന്നതിന് ചർച്ചക്കായി പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ പ്രേമകുമാരി വീണ്ടും സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ഡൽഹി ഹൈകോടതിയുടെ നിർദേശം.

എന്ത് ചെയ്യാനാകുമെന്ന് അടിയന്തിരമായി അറിയിക്കാൻ ഡൽഹി ഹൈകോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. നിമിഷ പ്രിയ കഴിയുന്നത് സൻആയിലെ ജയിലിലാണെന്നും അവിടെ ഭരിക്കുന്നത് ഹൂതികളാണെന്നും അവരുമായി കേന്ദ്ര സര്‍ക്കാരുമായി നിലവില്‍ ഔപചാരിക ബന്ധങ്ങള്‍ ഇല്ലെന്നുമായിരുന്നു അഭിഭാഷകന്റെ മറുപടി. അവിടേക്ക് പോകാൻ ഇന്ത്യ ആർക്കും അനുമതി നൽകുന്നില്ലെന്ന് കേന്ദ്രം വാദിച്ചത് അമ്മ പ്രേമകുമാരിക്ക് വേണ്ടി ഹാജരായ അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രൻ ചോദ്യം ചെയ്തു. കേന്ദ്രം അനുമതി നൽകിയവരുടെ ഉദാഹരണങ്ങളും കോടതി​യുടെ മുന്നിൽ വെച്ചു.

ഇതേ തുടർന്നാണ് ​ചർച്ചക്കായി പോകാനൊരുങ്ങിയവരോട് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈകോടതി നിർദേശിച്ചത്. അമ്മ പ്രേമകുമാരി, മകള്‍ മിഷേല്‍ ടോമി തോമസ്, യമനിലെ വ്യവസായിയായ തമിഴ്നാട് സ്വദേശി സാമുവൽ ജെറോം ഭാസ്കർ, സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ട്രഷറര്‍ കുഞ്ഞഹമ്മദ് നടുവിലക്കണ്ടി, കോര്‍ കമ്മിറ്റി അംഗം സജീവ് കുമാര്‍ എന്നിവരാണ് യമനിലേക്ക് പോകാൻ ഒരുങ്ങുന്നത്.

Tags:    
News Summary - Nimisha Priya's release: Delhi High Court asks to submit an affidavit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.