മുൻ മന്ത്രി ഉപയോഗിച്ചു; ബംഗാളിൽ സെക്രട്ടേറിയറ്റ് ഓഫിസിൽ പൂജ നടത്തി പുതിയ മന്ത്രി; വിവാദമായതോടെ വ്യക്തിപരമായ ശീലമെന്ന് വിശദീകരണം

കൊൽക്കത്ത: ബംഗാളിൽ സ്കൂൾ കോഴക്കേസിൽ അറസ്റ്റിലായിരുന്ന മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജി ഉപയോഗിച്ചിരുന്ന ഓഫിസിൽ പ്രത്യേക പൂജകൾ നടത്തി പുതിയ മന്ത്രി ബിശാൽ ലാമ. സംസ്ഥാന സെക്രട്ടേറിയറ്റായ ‘നബന്ന’യുടെ ഒന്നാം നിലയിലെ 101ാം നമ്പർ മുറിയിലാണ് പൂജകൾക്ക് ശേഷം പ്രവേശിച്ചത്. പതിവില്ലാത്ത കാര്യമായതിനാൽ പശ്ചിമ ബംഗാളിൽ സംഭവം വിവാദമായിരിക്കുകയാണ്.

കഴിഞ്ഞ സർക്കാറിന്റെ കാലത്ത് യോഗങ്ങളിൽ പങ്കെടുക്കാൻ പാർത്ഥ ചാറ്റർജി എത്തിയിരുന്നത് ഈ മുറിയിലായിരുന്നു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചതിനുപിന്നാലെയാണ് ബിശാൽ ലാമ മുറിയിൽ മതപരമായ ചടങ്ങുകൾ നടത്താൻ തീരുമാനിച്ചത്. ഗംഗാജലം തളിച്ച് പ്രാർഥനകൾ നടത്തിയ ശേഷമേ താൻ മുറിയിൽ ഇരിക്കൂ എന്ന് മന്ത്രി വ്യക്തമാക്കുകയായിരുന്നു.

പുതിയ ചുമതലകൾ ഏൽക്കുന്നതിന് മുമ്പ് പൂജ നടത്തുന്നത് തന്റെ വ്യക്തിപരമായ ശീലമാണെന്നും മുമ്പ് ഈ മുറി ഉപയോഗിച്ചിരുന്ന ആളുമായി ഇതിന് ബന്ധമില്ലെന്നുമാണ് ബിശാൽ ലാമ പ്രതികരിച്ചത്. ബിശാൽ ലാമ നിലവിൽ ന്യൂനപക്ഷ ക്ഷേമ, മദ്രസ വിദ്യാഭ്യാസ വകുപ്പുകളുടെയും സഹമന്ത്രിയാണ്.

മമത ബാനർജി സർക്കാറിൽ മുതിർന്ന മന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജിയെ സ്കൂൾ ജോലി കോഴക്കേസുമായി ബന്ധപ്പെട്ട് 2022 ജൂലൈ 23ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനു പിന്നാലെ അദ്ദേഹത്തെ തൃണമൂൽ കോൺഗ്രസിൽ നിന്ന് അഞ്ച് വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. പാർത്ഥാ ചാറ്റർജിയുടെ സഹായിയായ അർപിത മുഖർജിയുടെ സ്വത്തുക്കളിൽ നിന്ന് വൻതോതിൽ പണവും ആഭരണങ്ങളും കണ്ടെടുത്തത് ദേശീയതലത്തിൽ വലിയ ചർച്ചയായിരുന്നു. മൂന്ന് വർഷത്തിലേറെ നീണ്ട ജയിൽവാസത്തിന് ശേഷം 2025 നവംബറിലാണ് ചാറ്റർജിക്ക് ജാമ്യം ലഭിച്ചത്.

Tags:    
News Summary - New minister performs puja at Secretariat office; explanation after controversy, says it's personal habit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.