ന്യൂഡൽഹി: ഇന്ത്യയും യു.എസും തമ്മിലുള്ള പ്രതിരോധ സഹകരണത്തിൽ പുതിയ യുഗം തുടങ്ങുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. വ്യാപാര സംഘർഷങ്ങൾക്കിടയിലും ഇന്ത്യയും യു.എസും തമ്മിലുള്ള പ്രതിരോധ കരാർ വെള്ളിയാഴ്ച 10 വർഷത്തേക്ക് കൂടി പുതുക്കിയതിന്റെ തൊട്ടുപിന്നാലെയാണ് ഈ പ്രസ്താവന.
ക്വാലാലംപൂരിൽ നടന്ന ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ ഉച്ചകോടിക്കിടെ രാജ്‌നാഥും യു.എസ് പ്രതിരോധ മന്ത്രി പീറ്റർ ഹെഗ്‌സെത്തും കരാറിൽ ഒപ്പുവച്ചു.ഇന്ത്യൻ കയറ്റുമതിയിൽ വാഷിങ്ടണിന്റെ ഉയർന്ന തീരുവകൾ മൂലം വഷളായ ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ഇരുപക്ഷത്തിന്റെയും ശ്രമങ്ങൾക്കിടയിലാണ് കരാറിൽ ഒപ്പുവെച്ചത്.
‘യു.എസ്-ഇന്ത്യ പ്രധാന പ്രതിരോധ പങ്കാളിത്തത്തിനായുള്ള 10 വർഷത്തെ ചട്ടക്കൂടിൽ ഞങ്ങൾ ഒപ്പുവച്ചു. ഇത് ഇതിനകം ശക്തമായ നമ്മുടെ പ്രതിരോധ പങ്കാളിത്തത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കമിടും. ഈ പ്രതിരോധ ചട്ടക്കൂട് ഇന്ത്യ-യു.എസ് പ്രതിരോധ ബന്ധത്തിന്റെ മുഴുവൻ സ്പെക്ട്രത്തിനും നയപരമായ ദിശാബോധം നൽകും’ എന്ന് രാജ്‌നാഥ് ‘എക്‌സി’ൽ പോസ്റ്റ് ചെയ്തു.
ഇത് നമ്മുടെ വളരുന്ന തന്ത്രപരമായ ഒത്തുചേരലിന്റെ സൂചനയാണ്. പങ്കാളിത്തത്തിന്റെ ഒരു പുതിയ ദശകത്തിന് തുടക്കമിടും. പ്രതിരോധം നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളുടെ ഒരു പ്രധാന സ്തംഭമായി തുടരും. സ്വതന്ത്രവും തുറന്നതും നിയമാധിഷ്ഠിതവുമായ ഇന്തോ-പസഫിക് മേഖല ഉറപ്പാക്കുന്നതിന് ഞങ്ങളുടെ പങ്കാളിത്തം നിർണായകമാണ് - സിങ് കൂട്ടിച്ചേർത്തു.
പുതുക്കിയ ചട്ടക്കൂട് നമ്മുടെ പ്രതിരോധ പങ്കാളിത്തത്തെ മുന്നോട്ട് കൊണ്ടുപോകുന്നു. ഇത് പ്രാദേശിക സ്ഥിരതക്കും പ്രതിരോധത്തിനുമുള്ള ഒരു മൂലക്കല്ലാണ് എന്ന് ഹെഗ്‌സെത്തും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.