പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: മിന്നൽ പ്രളയത്തിൽ നേപ്പാളിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായെ ഫോണിൽ വിളിച്ച മോദി, സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ ഇന്ത്യ തയാറാണെന്ന് അറിയിച്ചു.
മിന്നൽ പ്രളയത്തിൽ 16 പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 105 ഇന്ത്യക്കാരും ഇതിൽ ഉൾപ്പെടും. ‘നേപ്പാളിലെ മിന്നൽ പ്രളയത്തിൽ ജീവനുകൾ നഷ്ടപ്പെട്ടതിൽ അനുശോചനം അറിയിക്കാനായി പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി സംസാരിച്ചു. ഈ ദുഷ്കരമായ സമയത്ത് ഇന്ത്യയിലെ ജനങ്ങൾ നേപ്പാളിലെ സഹോദരങ്ങൾക്കൊപ്പം ഐക്യദാർഢ്യത്തോടെ നിൽക്കുന്നു. നേപ്പാളിന് സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ ഇന്ത്യ തയാറാണ്. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും നമ്മുടെ സംഘങ്ങൾ ആശയവിനിമയം നടത്തുന്നുണ്ട്’ -മോദി എക്സിൽ കുറിച്ചു. ഭോട്ടെ കോശി നദിയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ നിരവധി ഗ്രാമങ്ങളാണ് ഒലിച്ചുപോയത്.
ടിബറ്റൻ അതിർത്തിയിൽ നിന്ന് ഒഴുകിയെത്തിയ വെള്ളമാണ് നേപ്പാളിൽ വ്യാപക നാശനഷ്ടം വിതച്ചത്. പാലങ്ങളും റോഡുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. ദുരന്തബാധിത പ്രദേശങ്ങളിൽ നേപ്പാൾ സൈന്യം ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. 105 ഇന്ത്യക്കാർ ഉൾപ്പെടെ 384 യാത്രക്കാരെ കാണാതായതായി നേപ്പാൾ ടൂറിസം ബോർഡ് അറിയിച്ചു. കാണാതായവരിൽ 291 വിദേശ പൗരന്മാരും 93 നേപ്പാളി പൗരന്മാരും ഉൾപ്പെടുന്നുവെന്നാണ് ടൂറിസം ബോർഡ് പുറത്തുവിട്ട പ്രാഥമിക പട്ടികയിൽ പറയുന്നത്.
ടൂറിസം പൊലീസും മറ്റ് വകുപ്പുകളും ട്രാവൽ ഏജൻസികളുമായി ചേർന്ന് ഊർജിതമായ തിരച്ചിൽ തുടരുകയാണ്. നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്കുകൾ പ്രകാരം ദുരന്തബാധിത മേഖലയിലുണ്ടായിരുന്ന 384 പേരെയാണ് കാണാതായിട്ടുള്ളത്. പട്ടികയിലുള്ള 291 വിദേശികളിൽ ആസ്ട്രേലിയ, നെതർലൻഡ്സ്, യു.എസ്, മലേഷ്യ, യു.കെ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരും ഉൾപ്പെടുന്നു. ഇതിനുപുറമെ 37 പ്രവാസി ഇന്ത്യക്കാരെയും 93 നേപ്പാളി പൗരന്മാരെയും കാണാതായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.