സുവേന്ദു അധികാരി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയുടെ രാഷ്ട്രീയ ജീവിതവും പ്രക്ഷോഭങ്ങളും പ്രമേയമാക്കി കൊൽക്കത്തയിൽ ദുർഗ്ഗാ പൂജാ പന്തലൊരുങ്ങുന്നു. കൊൽക്കത്തയിലെ റൂബി ക്രോസിംഗിൽ അഖില ഭാരത ഹിന്ദു മഹാസഭ ഒരുക്കുന്ന പൂജയിലാണ് സുവേന്ദു അധികാരിയുടെ ജീവിതം ദൃശ്യാവിഷ്കാരമായി അവതരിപ്പിക്കുന്നത്.
'നന്ദിഗ്രാം മുതൽ നബന്ന വരെ: ബുബായിയുടെ ജയയാത്ര' എന്ന പേരിലാണ് പന്തൽ രൂപകൽപ്പന ചെയ്യുന്നത്. 'ബുബായ്' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സുവേന്ദു അധികാരിയുടെ കുട്ടിക്കാലം, രാഷ്ട്രീയ പ്രവേശം, നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭങ്ങൾ, തുടർന്നുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സുപ്രധാന ഘട്ടങ്ങൾ മോഡലുകൾ, ഫ്ലെക്സ് പാനലുകൾ, അപൂർവ ഫോട്ടോകൾ, ചുവർച്ചിത്രങ്ങൾ, ഡോക്യുമെന്ററി പ്രദർശനങ്ങൾ എന്നിവയിലൂടെ പന്തലിൽ പുനരാവിഷ്കരിക്കും.
പരമ്പരാഗത ബംഗാളി 'പടചിത്ര' കലാരീതികളും ചരിത്രപരമായ അടയാളങ്ങളും സമന്വയിപ്പിച്ചാണ് പന്തലിന്റെ നിർമാണം പുരോഗമിക്കുന്നതെന്ന് ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് ചന്ദ്രചൂഢ് ഗോസ്വാമി വ്യക്തമാക്കി. പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്ന ഈ വേറിട്ട ദുർഗ പൂജാ പന്തൽ കാണാൻ ഉത്സവ നാളുകളിൽ ലക്ഷക്കണക്കിന് ആളുകൾ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.