ന്യൂഡൽഹി: നരേന്ദ്ര മോദി ജൂൺ ഒമ്പതിന് വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ട്. ഞായറാഴ്ച വൈകീട്ട് ആറിന് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്ന് ബി.ജെ.പി നേതാവ് പ്രഹ്ലാദ് ജോഷി എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തെ അറിയിച്ചുവെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
പാർലെമന്റിന്റെ സെൻട്രൽ ഹാളിലാണ് എൻ.ഡി.എ യോഗം നടക്കുന്നത്. പ്രമുഖ നേതാക്കളെല്ലാം എൻ.ഡി.എ യോഗത്തിനായി എത്തിയിട്ടുണ്ട്. അതേസമയം, മന്ത്രിസഭയിൽ ഓരോ കക്ഷികൾക്കും നൽകേണ്ട മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച് ഇനിയും ധാരണയായിട്ടില്ലെന്നാണ് സൂചന. ഇതുസംബന്ധിച്ച ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്.
അതിനിടെ കേന്ദ്ര മന്ത്രിസഭയിലെ സുപ്രധാന വകുപ്പുകൾക്കായി വിലപേശൽ ശക്തമാക്കുന്നതിനിടെ ബി.െജ.പിയുടെ അജണ്ടകളിലും സഖ്യകക്ഷികളുടെ ഇടപെടലുണ്ടായി. രണ്ടാം മോദി സർക്കാർ നടപ്പാക്കിയ സേനയിലെ കരാർ നിയമനമായ അഗ്നിവീർ പദ്ധതി പിൻവലിക്കണമെന്നും രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്നും ജെ.ഡി.യു ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ അഗ്നിവീർ പുനരാലോചിക്കണമെന്ന് എൽ.ജെ.പി അധ്യക്ഷൻ ചിരാഗ് പാസ്വാൻ മാധ്യമങ്ങളോട് പറഞ്ഞു.
അധികാരത്തിലെത്തിയാൽ അഗ്നിവീർ പദ്ധതി പിൻവലിക്കുമെന്നും ജാതി സെൻസസ് നടത്തുമെന്നുമായിരുന്നു തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രധാന വാഗ്ദാനങ്ങൾ. ഇതേ ആവശ്യം സഖ്യകക്ഷികൾകൂടി ഉന്നയിച്ചതോടെ സർക്കാർ രൂപവത്കരണത്തിനു മുമ്പേ മോദി-അമിത്ഷാ കൂട്ടുകെട്ട് പ്രതിരോധത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.