ന്യൂഡൽഹി: തീവ്ര ഹിന്ദുത്വ സംഘടനകൾ ഹരിയാനയിലെ നിരവധി സ്ഥലങ്ങളിൽ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്കാരം തടഞ്ഞതിന് പരസ്യപിന്തുണയുമായി ഹരിയാന മുഖ്യമന്ത്രി മേനാഹർ ലാൽ ഖട്ടർ. പൊതുസ്ഥലങ്ങളിൽ നമസ്കാരം നടത്തരുതെന്നും അത് പള്ളികളിലും ഇൗദ്ഗാഹുകളിലും മാത്രം മതിയെന്നും ഖട്ടർ പറഞ്ഞു.
ക്രമസമാധാനം കാത്തുസൂക്ഷിക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്നും പൊതുസ്ഥലങ്ങളിൽ നമസ്കാരം നിർവഹിക്കുന്ന പ്രവണത വർധിച്ചുവരുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നമസ്കാരം അതിനായി നിശ്ചയിച്ച സ്ഥലത്താണ് നടത്തേണ്ടത്. നമസ്കരിക്കാൻ സ്ഥലമില്ലെങ്കിൽ വ്യക്തിപരമായുള്ള സ്ഥലത്ത് നിർവഹിക്കണം.
ആർക്കും എതിർപ്പില്ലാത്ത പൊതുസ്ഥലങ്ങളിൽ നമസ്കരിക്കുന്നതിന് കുഴപ്പമില്ല. എന്നാൽ, എവിടെ നിന്നെങ്കിലും എതിർപ്പുണ്ടെങ്കിൽ അതേക്കുറിച്ച് ശ്രദ്ധിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി തുടർന്നു. ഇപ്പോൾ തുറന്ന സ്ഥലങ്ങളിലെ നമസ്കാരത്തെ ചൊല്ലി പ്രശ്നങ്ങളുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംയുക്ത് ഹിന്ദു സംഘർഷ് സമിതി എന്ന സംഘടനയുടെ പേരിൽ ‘ജയ് ശ്രീറാം’ ‘രാധേ രാധേ’ വിളികളുമായെത്തിയ സംഘ്പരിവാർ പ്രവർത്തകരാണ് ഏപ്രിൽ 20 മുതൽ ഹരിയാനയിൽ ജുമുഅ നമസ്കാരം തടഞ്ഞുതുടങ്ങിയത്.
സെക്ടർ 53ലെ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയിൽ നടന്നുവരാറുള്ള ജുമുഅയാണ് ആദ്യം തടഞ്ഞത്. ഇവിടെ സംഘർഷത്തെ തുടർന്ന് പൊലീസ് ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു.
അതോടെ, പൊതുസ്ഥലങ്ങളിലെ നമസ്കാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. തുടർന്ന്, ഏപ്രിൽ 27ന് സൈബർ പാർക്കിനും സഹാറാമാളിനും ഇഫ്കോ ചൗകിനും അടുത്തുള്ള നമസ്കാരങ്ങളും ഇതേരീതിയിൽ തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.