മുംബൈ: രണ്ട് ഡോസ് വാക്സിനുമെടുത്ത മുംബൈ ഡോക്ടർക്ക് മൂന്നാമതും കോവിഡ് സ്ഥിരീകരിച്ചു. 13 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഡോക്ടർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. രണ്ട് ഡോസ് വാക്സിൻ എടുത്തതിന് ശേഷവും രണ്ട് തവണ രോഗം വന്നു. മുംബൈ വീർ സവർക്കർ ആശുപത്രിയിലെ ഡോക്ടറായ ഡോ. ശ്രീഷ്ടി ഹല്ലാരിക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.
ഹല്ലാരിക്കൊപ്പം കുടുംബത്തിലെ മുഴുവൻ പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂൺ 17നാണ് ഹല്ലാരിക്ക് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. അന്ന് കാര്യമായ രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. തുടർന്ന് ഈ വർഷം മാർച്ച് എട്ടിന് ഹല്ലാരി കോവിഷീൽഡിന്‍റെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. ഏപ്രിൽ 29ന് രണ്ടാം ഡോസും സ്വീകരിച്ചു. മുഴുവൻ കുടുംബവും വാക്സിൻ സ്വീകരിച്ചിരുന്നു.
എന്നാൽ, വാക്സിൻ സ്വീകരിച്ചതിന് ശേഷം മെയ് 29ന് വീണ്ടും ഇവർക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ജൂലൈ 11ന് ഡോ. ശ്രീഷ്ടി ഹല്ലാരിക്ക് മൂന്നാമതും കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ മൂന്നാമതും രോഗബാധ സ്ഥിരീകരിച്ചപ്പോൾ ഇവർക്ക് ശാരീരികമായ അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും റെഡംസിവീർ മരുന്ന് നൽകുകയും ചെയ്തു.
അതേസമയം, ജനിതകമാറ്റം വന്ന കൊറോണ വൈറസാണോ ഡോക്ടർക്ക് ബാധിച്ചത് എന്നതിനെ കുറിച്ച് കൂടുതൽ പഠനം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.