ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും ഉൾപ്പെട്ട മുഡ കേസിൽ ലോകായുക്ത വിഡിയോ-ഓഡിയോ റിപ്പോർട്ട് കർണാടക ഹൈകോടതിയുടെ ധാർവാഡ് ബെഞ്ചിൽ സമർപ്പിച്ചു. സമഗ്രമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ജനുവരി 28 വരെ ലോകായുക്തക്ക് ഹൈകോടതി സമയം അനുവദിച്ചിരുന്നു.
സിദ്ധരാമയ്യക്കും മറ്റുള്ളവർക്കുമെതിരെ 2024 സെപ്റ്റംബർ 27ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. വിവരാവകാശ പ്രവർത്തക സ്നേഹമയി കൃഷ്ണയുടെ പരാതിയെ തുടർന്ന് ബംഗളൂരുവിലെ പ്രത്യേക കോടതി സെപ്റ്റംബർ 25ന് മൈസൂരിലെ ലോകായുക്ത പൊലീസിനോട് അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 എ പ്രകാരം 25-ലധികം വ്യക്തികളുടെ മൊഴികൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
1994 മുതൽ 2024 വരെയുള്ള പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന അന്വേഷണത്തിൽ ഓഡിയോ, വിഡിയോ റെക്കോഡിങ്ങുകൾ, ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ടുകൾ, ഹാർഡ് ഡിസ്കുകൾ, സി.ഡികൾ, പെൻ ഡ്രൈവുകൾ തുടങ്ങിയ തെളിവുകളും ആർ.ടി.സി രേഖകൾ, ഭൂമി പരിവർത്തന പേപ്പറുകൾ, ഉടമസ്ഥാവകാശ കൈമാറ്റം, കത്തിടപാടുകൾ എന്നിവ ഉൾപ്പെടെയുള്ള പ്രധാന രേഖകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഭാര്യ പാർവതിയുടെ പേരിൽ മൈസൂരു കേസരൂരിലുണ്ടായിരുന്ന 3.36 ഏക്കറോളം വരുന്ന ഭൂമിക്ക് പകരം 56 കോടി വിലയുള്ള 14 പ്ലോട്ട് മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) അനുവദിച്ചെന്നാണ് ആരോപണം. എന്നാൽ, തന്റെ ഭാര്യയുടെ പേരിൽ മൈസൂരുവിലുള്ള ഭൂമി മൈസൂരു നഗര വികസന അതോറിറ്റി (മുഡ) പൂർണ നടപടിക്രമങ്ങൾ പാലിക്കാതെ ഏറ്റെടുക്കുകയും ലേഔട്ട് രൂപപ്പെടുത്തി പ്ലോട്ടുകളാക്കി വിൽക്കുകയും ചെയ്തെന്നും നഷ്ടപ്പെട്ട ഭൂമിക്ക് തുല്യമായി 14 ഇടങ്ങളിൽ പ്ലോട്ട് അനുവദിക്കുകയും ചെയ്തെന്നും സിദ്ധരാമയ്യ പറയുന്നു.
കേസിൽ സിദ്ധരാമയ്യ ഒന്നും ഭാര്യ ബി.എം. പാർവതി, ഭാര്യ സഹോദരൻ ബി. മല്ലികാർജുന സ്വാമി, വിവാദ ഭൂമിയുടെ പഴയ ഉടമ എ. ദേവരാജ് എന്നിവർ യഥാക്രമം രണ്ടു മുതൽ നാലുവരെയും പ്രതികളാണ്. 1988ലെ അഴിമതി തടയൽ നിയമം, ഇന്ത്യൻ ശിക്ഷാനിയമം, ബിനാമി ആക്ട്, 2011ലെ കർണാടക ഭൂമി പിടിച്ചെടുക്കൽ നിരോധന നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.