ന്യൂഡൽഹി: ഡൽഹിയെ വിറപ്പിച്ചിരുന്ന കുപ്രസിദ്ധ ഗ്യാങ്സ്റ്റർ ദീപക് ബോക്സർ മെക്സിക്കോയിൽ അറസ്റ്റിൽ. ഇയാളെ ഈ ആഴ്ച അവസാനം ഇന്ത്യയിലേക്ക് കൊണ്ടു വരും. എഫ്.ബി.ഐയുടെ സഹായത്തോടെ ഡൽഹിയിലെ പ്രത്യേക പൊലീസ് സംഘമാണ് ദീപക് ബോക്സറിനെ അറസ്റ്റ് ചെയ്തത്.
‘ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ബോക്സറെ ഇന്ത്യയിലേക്ക് കൊണ്ടു വരും. ഡൽഹിയിലെ കൊടുംക്രിമിനലായിരുന്ന ഇയാൾ വ്യാജ പാസ്പോർട്ടിലാണ് രാജ്യം വിട്ടത്’ -ഡൽഹി പൊലീസ് ഉദ്യോസ്ഥർ പറഞ്ഞു.
ഒരു കൊടും ക്രിമിനലിനെ ഡൽഹി പൊലീസ് ഇന്ത്യക്ക് പുറത്തു നിന്ന് അറസ്റ്റ് ചെയ്യുന്നത് ഇത് ആദ്യമാണ്. 2022 ആഗസ്റ്റിൽ സ്ഥലക്കച്ചവടക്കാരനെ കൊന്നതിനു പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. അമിത് ഗുപ്ത എന്നയാളെയാണ് ഡൽഹിയിലെ സിവിൽ ലൈനിയെ തിരക്കേറിയ റോഡിലിട്ട് നിരവധി തവണ വെടിവെച്ച് കൊന്നത്.
തുടർന്ന് ഫേസ്ബുക്ക് പോസ്റ്റിൽ താനാണ് അമിത് ഗുപ്തയെ കൊന്നതെന്ന് ദീപക് അവകാശപ്പെടുകയും കവർച്ചാശ്രമമല്ലെന്നും വൈരാഗ്യമാണ് കൊലക്കു പിന്നിലെന്നും അറിയിക്കുകയും ചെയ്തിരുന്നു. എതിർ സംഘമായ തില്ലു തജ്പുരിയ ഗ്രൂപ്പിലെ അംഗമാണ് അമിത് ഗുപ്തയെന്നാണ് ദീപക് അവകാശപ്പെട്ടിരുന്നത്.
ഗോഗി ഗ്യാങ്ങിന്റെ തലവനാണ് ദീപക് ബോക്സർ. ജിതേന്ദ്ര ഗോഗി 2021ൽ കൊല്ലപ്പെട്ടതിനു ശേഷമാണ് ഇയാൾ സംഘത്തിന്റെ നേതാവാകുന്നത്. ഗോഗിയെ തില്ലു സംഘം കോടതിയിൽ വെച്ച് അഭിഭാഷകരുടെ വേഷത്തിൽ എത്തി വെടിവെച്ചുകൊല്ലുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.