ചെന്നൈ: ലോക രാഷ്ട്രങ്ങൾ ഉറ്റുനോക്കുന്ന നരേന്ദ്ര മോദി-ഷി ജിൻപിങ് അനൗപചാരിക ഉച്ചകോടിക്ക് ചെന്നൈയിലെ പൗരാണികനഗരമായ മഹാബലിപുരത്ത് ഇന്ന് തുടക്കം. വെള്ളിയാഴ്ച ഉച്ചക്ക് 1.20ന് ചെന്നൈ വിമാനത്താവളത്തിലിറങ്ങുന്ന ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിനെ തമിഴകം പാരമ്പര്യത്തനിമയാർന്ന നാടൻപാട്ടും നൃത്തവുമായാണ് വരവേൽക്കുക. ഇവിടെനിന്ന് ആദ്യം െഎ.ടി.സി ഗ്രാൻഡ് ചോള ഹോട്ടലിലേക്കും തുടർന്ന് വൈകീട്ട് 55 കിലോമീറ്റർ അകലെയുള്ള മഹാബലിപുരത്തേക്കും തിരിക്കും.
ഇതിനായി ചൈനയിൽനിന്ന് പ്രേത്യകം കൊണ്ടുവന്ന അത്യാധുനിക സുരക്ഷാസംവിധാനങ്ങളോടുകൂടിയ കാറാണ് ഉപയോഗിക്കുക. വഴിനീളെ കലാരൂപങ്ങളോടെ വരവേൽപ് നൽകും. സന്ദർശനത്തിെൻറ ഭാഗമായി വിമാനത്താവളം മുതൽ മഹാബലിപുരം വരെയുള്ള റോഡിൽ എൽ.ഇ.ഡി ബോർഡുകളും ചുവർചിത്രങ്ങളും കമാനങ്ങളും സ്ഥാപിച്ചുകഴിഞ്ഞു.
രണ്ടു ദിവസത്തെ ചർച്ചക്കിടെ ഇരുനേതാക്കളും വർണവിളക്കുകളാൽ അലംകൃതമായ പുരാതന പല്ലവ നഗരത്തിലെ ശിൽപചാതുര്യം ആസ്വദിക്കും. വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം മഹാബലിപുരത്തെ ‘അർജുന തപം’ എന്ന 43 അടി ഉയരമുള്ള കരിങ്കൽശിൽപം സന്ദർശിക്കും. തുടർന്ന് പാറച്ചരിവിൽ പ്രത്യേകിച്ച് താങ്ങൊന്നുംകൂടാതെ നിൽക്കുന്ന ‘കൃഷ്ണെൻറ വെണ്ണക്കല്ല്’ എന്ന പേരിലറിയപ്പെടുന്ന 250 ടണ്ണോളം വരുന്ന ഭീമൻ ഉരുളൻകല്ലും തുടർന്ന് 1300 വർഷം പഴക്കമുള്ള കടലോര ക്ഷേത്രവും പഞ്ചരഥശിൽപവും സന്ദർശിക്കും.
നിരവധി ബുദ്ധശിൽപങ്ങളും ഇൗ പൈതൃകനഗരത്തിൽ പുതുതായി സ്ഥാപിച്ചിട്ടുണ്ട്. പിന്നീട് ഇരുവരും ‘സാംസ്കാരിക സന്ധ്യ’ ആസ്വദിക്കും. ശനിയാഴ്ച രാവിലെ വീണ്ടും മഹാബലിപുരത്തേക്ക്. ചർച്ചകൾക്കും ഉച്ചഭക്ഷണത്തിനും ശേഷം ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് മടങ്ങും.
പല്ലവരാജാക്കന്മാർക്ക് കടൽമാർഗം ചൈനയുമായി വ്യാപാരബന്ധമുണ്ടായിരുന്നതായും ചരിത്രരേഖകളുണ്ട്. പല്ലവ-ചൈനീസ് വാസ്തുശിൽപ നിർമാണത്തിലും സാമ്യമുണ്ടെന്നാണ് പറയപ്പെടുന്നത്. ഇന്ത്യ-ചീന പുരാതനകാല ബന്ധത്തിെൻറ ഒാർമപ്പെടുത്തൽ എന്ന നിലയിലാണ് ഇത്തവണ മഹാബലിപുരത്തെ ഉച്ചകോടിയുടെ വേദിയാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
നേതാക്കളുടെ സന്ദർശനം കണക്കിലെടുത്ത് നഗരത്തിൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വാഹനഗതാഗതത്തിലും നിയന്ത്രണമുണ്ടായിരിക്കും. ചെന്നൈ, കാഞ്ചീപുരം പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളോട് രണ്ടു ദിവസത്തേക്ക് കടലിൽ ഇറങ്ങരുതെന്ന് ഉത്തരവിട്ടു. െഎ.ടി കമ്പനികൾ തങ്ങളുടെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.