ലക്നൗ: അഞ്ചു നദികളെ ബന്ധിപ്പിക്കുന്ന ഉത്തർപ്രദേശിലെ സരയു കനാൽ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 14 ലക്ഷം ഹെക്ടർ ഭൂമിയിലേക്ക് ജലസേചന സൗകര്യമൊരുക്കുന്ന പദ്ധതി, കിഴക്കൻ ഉത്തർപ്രദേശിലെ 29 ലക്ഷം കർഷകർക്ക് ഗുണകരമാകും.
9,800 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ബൽരാമപുരത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സരയു, റാപ്തി, ബൻഗംഗം, രോഹിണി, ഘഹര എന്നീ നദികളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് പദ്ധതി. നേരത്തെ, 1978ൽ പദ്ധതി ഉദ്ഘാടനം ചെയ്തെങ്കിലും സാമ്പത്തിക പ്രതിസന്ധിയും വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും നിരീക്ഷണവും ഇല്ലാത്തതിനാൽ വൈകുകയായിരുന്നു.
പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായി 2016ൽ പദ്ധതി പ്രധാനമന്ത്രി കൃഷി യോജനയിൽ ഉൾപ്പെടുത്തി. കിഴക്കൻ ഉത്തർപ്രദേശിലെ ഒമ്പതു ജില്ലകളിലുള്ളവർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.