ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾക്കുള്ള ബജറ്റ് വിഹിതം 5000 കോടി രൂപയിൽ നിന്ന് 3000 കോടിയാക്കിയത് പ്രധാനമന്ത്രിയുടെ ‘സബ്കാ സാഥ് സബ്കാ വികാസ്‘ (ഏവർക്കുമൊപ്പം ഏവരുടെയും വികസനം) ആഹ്വാനത്തിന് ചേരുന്നതല്ലെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് അഖിലേന്ത്യ ഉപാധ്യക്ഷൻ മുഹമ്മദ് സലീം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങളുടെ ബജറ്റ് വിഹിതം വൻതോതിൽ വെട്ടിക്കുറച്ചതിനു പുറമെ വളം, പെട്രോളിയം സബ്സിഡി കുറച്ചതിലും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. 2023-24 സാമ്പത്തിക വർഷത്തേക്ക് കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബജറ്റ് കോർപറേറ്റുകൾക്കുള്ളതാണ്. വളം സബ്സിഡി കുറച്ചത് ഭക്ഷ്യധാന്യ ഉൽപാദനത്തിന്റെ ചെലവ് വർധിപ്പിക്കും. പെട്രോളിയം സബ്സിഡി കുറച്ചത് വിലക്കയറ്റം രൂക്ഷമാക്കും. രണ്ടും രാജ്യത്തെ ഭൂരിഭാഗം വരുന്ന പാവങ്ങളെയാണ് ബാധിക്കുക.
ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ജി.ഡി.പിയുടെ 2.1ഉം 2.9 ഉം ശതമാനമാണ് വകയിരുത്തിയത്. കോർപറേറ്റുകൾ രാജ്യം ഭരിക്കുന്നത് ആശങ്കജനകമാണ്. അദാനിയുടെ കമ്പനികൾക്കെതിരെ വന്ന റിപ്പോർട്ടിലും ഉണ്ടായ തകർച്ചയിലും സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും മുഹമ്മദ് സലീം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.