വ്ലാദിമിർ പദൽകോ
റഷ്യൻ ഇറക്കുമതിയിൽ ഇന്ത്യ നിർണായകം; 90 ശതമാനം ഇടപാടുകളും രൂപയിലും റൂബിളിലുമെന്ന് വ്ലാദിമിർ പദൽകോ
ന്യൂഡൽഹി: റഷ്യയുടെ അന്താരാഷ്ട്ര ഇറക്കുമതിയിൽ ഇന്ത്യ നിർണായക പങ്കാളിയാണെന്നും നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ഇടപാടുകളുടെ 90 ശതമാനത്തിലേറെയും ദേശീയ കറൻസികളായ രൂപയിലും റൂബിളിലുമാണ് നടക്കുന്നതെന്നും റഷ്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വൈസ് പ്രസിഡന്റ് വ്ലാദിമിർ പദൽകോ. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡോളറും യൂറോയും വഴിയുള്ള ഇടപാടുകൾ ഉപരോധങ്ങളാൽ തടസ്സപ്പെട്ട പശ്ചാത്തലത്തിൽ, ഇന്ത്യയുമായി വിജയകരമായി നടപ്പാക്കിയ ഈ പ്രാദേശിക കറൻസി ഇടപാട് മാതൃക മറ്റു ബ്രിക്സ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാൻ റഷ്യ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
2030-ഓടെ ഇരുരാജ്യങ്ങളും തമ്മിൽ 100 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ലക്ഷ്യമിടുന്നത്. നിലവിൽ റഷ്യയിൽ നിന്നുള്ള വൻതോതിലുള്ള ക്രൂഡ് ഓയിൽ, ഊർജ്ജ ഇറക്കുമതി കാരണം ഇന്ത്യ നേരിടുന്ന 60 ബില്യൺ ഡോളറിലധികം വരുന്ന ഭീമമായ വ്യാപാരക്കമ്മി നികത്താൻ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി റഷ്യ വൻതോതിൽ വർദ്ധിപ്പിക്കും. ഫാർമസ്യൂട്ടിക്കൽസ്, കൺസ്യൂമർ ഇലക്ട്രോണിക്സ്, ഐടി സേവനങ്ങൾ എന്നിവയ്ക്കൊപ്പം ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങൾക്കും റഷ്യയിൽ വലിയ വിപണിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റഷ്യയുടെ ശൈത്യകാല ഭൂപ്രകൃതി കണക്കിലെടുത്ത് ഉഷ്ണമേഖലാ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഇന്ത്യയിൽ നിന്ന് വലിയ തോതിൽ എത്തിക്കാൻ പദ്ധതിയുണ്ട്. ഇന്ത്യയിൽ നിന്നുള്ള മുന്തിരി ഉൾപ്പെടെയുള്ള കാർഷികോൽപ്പന്നങ്ങളുടെ ഇറക്കുമതി വർദ്ധിപ്പിക്കുന്നതിനായി വാണിജ്യ പങ്കാളികളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. നൂറുകണക്കിന് ദശലക്ഷം ഡോളറിന്റെ കാർഷിക വ്യാപാരമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്കുനീക്കത്തിലെ തടസ്സങ്ങളാണ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും ഡിജിറ്റൽ സംവിധാനങ്ങളുടെയും കണക്റ്റിവിറ്റിയുടെയും സഹായത്തോടെ ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പദൽകോ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.