പശ്ചിമേഷ്യൻ സംഘർഷം: 15ാമത് എൽ.പി.ജി കപ്പലും സുരക്ഷിതമായി ഹുർമുസിന് പുറത്തെത്തിച്ച് ഇന്ത്യൻ നാവികസേന

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷാവസ്ഥയും നിലനിൽക്കെ, പേർഷ്യൻ ഗൾഫിൽനിന്ന് ഇന്ത്യയിലേക്കുള്ള 15ാമത് എൽ.പി.ജി കപ്പലിനും സുരക്ഷയൊരുക്കി ഇന്ത്യൻ നാവികസേന. ഹുർമുസ് കടലിടുക്ക് വഴി കടന്നുപോയ 'എം.വി സൺഷൈൻ' എന്ന ടാങ്കർ കപ്പലിനെയാണ് അതീവ ജാഗ്രതയോടെ ഇന്ത്യൻ സേന സുരക്ഷിതമായി പുറത്തെത്തിച്ചത്. നിലവിൽ കപ്പൽ ഇന്ത്യൻ തീരത്തേക്ക് യാത്ര തുടരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഹുർമുസ് കടലിടുക്കിലെ വർധിച്ചുവരുന്ന നാവിക വെല്ലുവിളികൾക്കിടയിലും ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ ഏജൻസികളുടെ സഹകരണത്തോടെയാണ് നാവികസേന ഈ ദൗത്യം നിർവഹിച്ചത്. മേഖലയിലെ അനിശ്ചിതാവസ്ഥ കണക്കിലെടുത്ത് പേർഷ്യൻ ഗൾഫിൽനിന്ന് പുറപ്പെടുന്ന കപ്പലുകളെ നാവികസേന നിരീക്ഷിച്ചുവരികയാണ്. സുരക്ഷിതമായി പുറത്തെത്തിക്കുന്ന 15ാമത്തെ ടാങ്കറാണ് എം.വി സൺഷൈൻ.

ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടർന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ-വാതക ഗതാഗത പാതയായ ഹുർമുസ് കടലിടുക്കിൽ കപ്പലുകളുടെ സഞ്ചാരം ദുഷ്കരമായിരുന്നു. ആഗോള ഊർജ വിപണിയെ നേരിട്ട് ബാധിക്കുന്ന ഈ പാതയിൽ ഇന്ത്യയിലേക്കുള്ള ഇന്ധന കപ്പലുകളുടെ നീക്കം തടസ്സപ്പെടാതിരിക്കാൻ ഇന്ത്യൻ അധികൃതർ സസൂക്ഷ്മം നിരീക്ഷണം നടത്തുന്നുണ്ട്.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളെ ഇറാൻ സ്വാഗതം ചെയ്തു.

"മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടാൽ ഹുർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ പഴയതിനേക്കാൾ മികച്ചതാകും. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ല." -ഇറാൻ വിദേശകാര്യ സഹമന്ത്രി കാസിം ഗരീബാബാദി പറഞ്ഞു ഇന്ത്യ എപ്പോഴും സമാധാനത്തെ പിന്തുണയ്ക്കുന്ന രാജ്യമാണ്. പശ്ചിമേഷ്യയിലെ സംഘർഷം കുറയ്ക്കാൻ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ഇറാൻ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ നയതന്ത്രജ്ഞതയിലെ വീഴ്ചകളെ വിമർശിച്ച അദ്ദേഹം, ഇറാനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധത്തെയും എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ജനകീയ ബന്ധത്തിന് വലിയ പ്രാധാന്യമാണ് ഇറാൻ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Middle East conflict: Indian Navy safely escorts 15th LPG ship out of Strait of Hormuz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.