ജപ്പാൻ പ്രധാനമന്ത്രി സനായെ തകൈച്ചി,നരേന്ദ്ര മോദി

ഇന്ത്യ-ജപ്പാൻ ഉച്ചകോടി: സാമ്പത്തിക-പ്രതിരോധ മേഖലകളിൽ നിർണായക കരാറുകൾ

ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും ജപ്പാനും തമ്മിൽ സാമ്പത്തിക-പ്രതിരോധ മേഖലകളിൽ നിർണായകമായ പുതിയ കരാറുകൾ ഒപ്പുവെച്ചു. ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനായെ തകൈച്ചിയും തമ്മിൽ നടത്തിയ ഉന്നതതല ഉച്ചകോടിയിലാണ് തന്ത്രപ്രധാനമായ പുതിയ പ്രഖ്യാപനങ്ങളുണ്ടായത്. സാമ്പത്തിക പങ്കാളിത്തം, സൈനിക ഹാർഡ്‌വെയറുകൾ സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള പ്രതിരോധ കരാർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സാമ്പത്തിക സുരക്ഷാ പ്രഖ്യാപനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ സഹകരണത്തിനായുള്ള സംയുക്ത പ്രസ്താവന, ഊർജ്ജ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള ഔദ്യോഗിക രേഖ എന്നിവയാണ് കൂടിക്കാഴ്ചയിലെ പ്രധാന നേട്ടങ്ങൾ.

വ്യാപാരം, നിക്ഷേപം, ഡിജിറ്റൽ സാങ്കേതികവിദ്യ, ഊർജ്ജം, പ്രതിരോധം, ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സമ്പർക്കം എന്നിവയുൾപ്പെടെയുള്ള സമഗ്ര മേഖലകളെക്കുറിച്ച് ഇരു നേതാക്കളും വിശദമായി അവലോകനം ചെയ്തു. ഇന്ത്യയുടെയും ജപ്പാന്റെയും സമ്പദ്‌വ്യവസ്ഥകൾ പരസ്പര പൂരകങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇത് വഴി സെമികണ്ടക്ടറുകൾ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, വിപുലമായ അസംസ്കൃത വസ്തുക്കൾ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ വിതരണ ശൃംഖലയുടെ സുരക്ഷിതത്വം വർദ്ധിപ്പിക്കും. ഊർജ്ജ സുരക്ഷയുടെ ഭാഗമായി 'ഇന്ത്യ-ജപ്പാൻ ബയോഗ്യാസ് ഇനിഷ്യേറ്റീവ്' പദ്ധതിക്കും രൂപം നൽകി. ഇതിലൂടെ ഇന്ത്യയിലെ ഗ്രാമങ്ങളിൽ ആയിരം ബയോഗ്യാസ്, ജൈവവള പ്ലാന്റുകൾ സ്ഥാപിക്കും. ഇത് ഇന്ത്യൻ ഗ്രാമങ്ങളുടെ സുസ്ഥിരതയ്ക്കും സാമ്പത്തിക അഭിവൃദ്ധിക്കും ഗ്രാമീണ ഉപജീവനത്തിനും പുതിയ കരുത്ത് നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ജപ്പാന്റെ കൃത്യതയാർന്ന സാങ്കേതികവിദ്യയും ഇന്ത്യയുടെ സോഫ്റ്റ്‌വെയർ ശേഷിയും ഒത്തുചേരുമ്പോൾ കൃത്രിമബുദ്ധി (AI) മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കും. പ്രതിരോധ മേഖലയിൽ, ഇന്ത്യയും ജപ്പാനും തമ്മിലുള്ള ആദ്യത്തെ സംയുക്ത വികസന പദ്ധതിയിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിനുള്ള വിവിധ പരിപാടികളുടെ പട്ടിക തയ്യാറാക്കിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ജപ്പാൻ പ്രധാനമന്ത്രി സനായെ തകൈച്ചി, നിക്ഷേപങ്ങളിലൂടെയും നൂതന ആശയങ്ങളിലൂടെയും സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനാണ് ഇരുരാജ്യങ്ങളും പ്രാധാന്യം നൽകുന്നതെന്ന് വ്യക്തമാക്കി. 17 തന്ത്രപ്രധാന മേഖലകളിൽ നിക്ഷേപം നടത്തി ജപ്പാന്റെ സാങ്കേതിക ശേഷിയും വിതരണ ശൃംഖലയും മെച്ചപ്പെടുത്താൻ താൻ പ്രതിജ്ഞാബദ്ധയാണെന്നും അവർ പറഞ്ഞു.

2014-ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം 'സ്പെഷ്യൽ സ്ട്രാറ്റജിക് ആൻഡ് ഗ്ലോബൽ പാർട്ണർഷിപ്പ്' എന്ന പദവിയിലേക്ക് ഉയർത്തിയ ശേഷം വലിയ പുരോഗതിയാണ് നയതന്ത്ര രംഗത്തുണ്ടായത്. നിലവിൽ വ്യാപാരം, പ്രതിരോധം, ശാസ്ത്ര സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ 70-ലധികം ചർച്ചാ സംവിധാനങ്ങൾ ഇരുരാജ്യങ്ങൾക്കുമിടയിൽ സജീവമാണ്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ടോക്കിയോയിൽ നടന്ന 15-ാമത് വാർഷിക ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് മുൻപ് ജപ്പാൻ സന്ദർശിച്ചത്.

Tags:    
News Summary - India-Japan Summit: Crucial agreements in economic and defense sectors.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.