പ്രതീകാത്മക ചിത്രം

എൻ.ഐ.എക്കും ഐ.എസ്.ആർ.ഒക്കും എയർ ഇന്ത്യക്കും ബോംബ് ഭീഷണി ഇമെയിലുകൾ; പ്രതി പിടിയിൽ, മാനസിക രോഗിയെന്ന് പൊലീസ്

ന്യൂഡൽഹി: എൻ.ഐ.എ, ഐ.എസ്.ആർ.ഒ, ഡി.ആർ.ഡി.ഒ തുടങ്ങിയ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലേക്കും എയർ ഇന്ത്യ വിമാനത്തിനും വ്യാജ ബോംബ് ഭീഷണി ഇ മെയിലുകൾ അയച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ 36കാരനായ നിഷ്യാന്ത് ത്യാഗിയെയാണ് ഡൽഹി പൊലീസ് പിടികൂടിയത്. പ്രതി 2008 മുതൽ മാനസികാരോഗ്യ ചികിത്സയിലാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.

ജൂൺ 29നാണ് പ്രതി ഇ മെയിൽ ​ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചത്. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ), ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒ, പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ), ന്യൂക്ലിയർ പവർ കോർ​​പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻ.സി.സി.ഐ.എൽ), സിവിൽ ഏവിയേഷൻ മന്ത്രാലയം എന്നിവയുടെ ആസ്ഥാനങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. കൂടാതെ ന്യൂഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിനും ബോംബ് ഭീഷണി സന്ദേശം അയച്ചിരുന്നു.

ഇമെയിലുകൾ ലഭിച്ചതോടെ ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളിലും അടിയന്തര സുരക്ഷാ പരിശോധന നടത്തി. ബോംബ് സ്ക്വാഡും സുരക്ഷാ ഏജൻസികളും പരിശോധന നടത്തിയെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല. തുടർന്ന് ഭീഷണികൾ വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ച രണ്ട് ഇമെയിൽ അക്കൗണ്ടുകളുടെ വിവരങ്ങൾ പരിശോധിച്ച അന്വേഷണസംഘം, അവയുമായി ബന്ധിപ്പിച്ചിരുന്ന ഒരു മൊബൈൽ നമ്പറിലൂടെയാണ് പ്രതിയിലേക്ക് എത്തിയത്. തുടർന്ന് ജൂൺ 30ന് ഗാസിയാബാദിലെ സന്യോഗ് നഗർ പ്രദേശത്ത് നിന്ന് നിഷ്യാന്ത് ത്യാഗിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഭീഷണി സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ, ഇമെയിൽ അക്കൗണ്ടുകൾ, ഇതിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും ​പൊലീസ് പറഞ്ഞു.

Tags:    
News Summary - Ghaziabad man held for sending hoax bomb threat to multiple organisations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.