അൺലോക്ക് 4: രാജ്യത്ത് മെട്രോ സർവീസുകൾ പുനഃരാരംഭിച്ചു


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മഹാമാരിയെ തുടർന്ന് അഞ്ച് മാസമായി നിർത്തിവെച്ച മെട്രോ ട്രെയിൻ സർവീസ് പുനഃരാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസ് നടത്തുക. രോഗലക്ഷണങ്ങളില്ലാത്തവർക്ക് മാത്രമാണ് ട്രെയിൻ യാത്ര അനുവദിക്കുക. കണ്ടെയ്ൻമെൻറ് സോണുകളിലെ സ്റ്റേഷനുകൾ തുറന്നു പ്രവർത്തിക്കില്ല.

സ്ക്രീനിംഗിന് ശേഷമായിരിക്കും യാത്രക്കാരെ ട്രെയിനുകളിലേക്ക് പ്രവേശിപ്പിക്കുക. സാമൂഹിക അകലം പാലിച്ചാണ് യാത്രക്കാർ ഇരിക്കേണ്ടത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന എല്ലാ യാത്രക്കാരും ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.

കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഡൽഹി, നോയിഡ, ചെന്നൈ, കൊച്ചി, ബംഗളൂരു, മുംബൈ ലൈന്‍ -1, ജയ്പൂര്‍, ഹൈദരാബാദ്, മഹാ മെട്രോ (നാഗ്പൂര്‍), കൊല്‍ക്കത്ത, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ മെട്രോ അധികൃതര്‍ തങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ തയാറാക്കിയിട്ടുണ്ട്. കോവിഡ് അതിവ്യാപനമുള്ള മഹാരാഷ്ട്രയിൽ ഈ മാസം മെട്രോ സര്‍വീസുകള്‍ ആരംഭിക്കില്ല.

മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പണമിടപാടുകളും ടോക്കണ്‍ സൗകര്യങ്ങളും പരമാവധി നിരുത്സാഹപ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. മേക്ക് മൈ ട്രിപ്പ്, ഫോൺ പേ, പേ ടി.എം തുടങ്ങിയ ആപ്പുകളിലൂടെ യാത്രക്കാർക്ക് ടിക്കറ്റ് പ്രീബുക്ക് ചെയ്യാം. യാത്രക്കാരോട് സംസാരം പരമാവധി ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരോ അഞ്ചു മിനിറ്റിലും ട്രെയിനുകൾ സർവീസ് നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുവെന്ന് ഉറപ്പാക്കുന്നതിന് ആയിരത്തിലധികം ജീവനക്കാരെ കൂടി താൽക്കാലികമായി നിയമിച്ചിട്ടുണ്ട്.

അതേസമയം, കൊച്ചി മെട്രോയുടെ പുതിയ പാത ഇന്ന് തുറന്നു നൽകും. വെർച്വൽ ഉദ്ഘാടനചടങ്ങിൽ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്പുരി  മുതല്‍ പേട്ട വരെയുള്ള പുതിയ പാത യാത്രക്കാർക്കായി തുറന്നു നൽകും. ആദ്യ ട്രെയിന്‍ 12.30ന് പേട്ടയില്‍ നിന്ന് പുറപ്പെടും. പുതിയ പാതയുടെ നിർമാണം മേയില്‍ തന്നെ പൂർത്തിയായെങ്കിലും കോവിഡിനെ തുടര്‍ന്ന് തുറന്നുനൽകുന്നത് വൈകുകയായിരുന്നു. പുതിയ പാത വന്നതോടെ ആകെ സ്‌റ്റേഷനുകളുടെ എണ്ണം 22 ആയി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.