പ്രതീകാത്മക ചിത്രം
നാരായൺപൂർ: ഛത്തീസ്‌ഗഢിലെ നാരായൺപൂർ ജില്ലയിലെ വനമേഖലയിൽ സുരക്ഷാസേന നടത്തിയ വ്യാപക തിരച്ചിലിൽ മാവോയിസ്റ്റുകൾ ഒളിപ്പിച്ചുവെച്ച ഒരു കോടിയിലധികം രൂപയും വൻ ആയുധശേഖരവും കണ്ടെടുത്തു. നാരായൺപൂർ ജില്ലയിലെ അബൂജ്‌മഡ് വനമേഖലയിൽ ഒരു മാസമായി നടത്തിവന്ന പ്രത്യേക പരിശോധനയിലാണ് ഈ വൻ ശേഖരം പിടികൂടിയത്.
വനത്തിനുള്ളിലെ രഹസ്യ കുഴികളിലും മറ്റുമായി ഒളിപ്പിച്ച നിലയിലായിരുന്നു പണവും തോക്കുകളും. 1.01 കോടി രൂപയാണ് സേനയ്ക്ക് ലഭിച്ചത്. ഇതിൽ ഒരു സ്ഥലത്ത് നിന്ന് മാത്രം 14 ലക്ഷം രൂപ കണ്ടെടുത്തു. പണത്തിന് പുറമെ മൂന്ന് എ.കെ 47 തോക്കുകൾ, മറ്റ് റൈഫിളുകൾ, പിസ്റ്റളുകൾ, സ്ഫോടകവസ്തുക്കൾ, വെടിയുണ്ടകൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
ഛത്തീസ്‌ഗഢിനെ സായുധ മാവോയിസ്റ്റ് മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ സംഭവം. മാവോയിസ്റ്റ് ഭീഷണി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി നടത്തിയ 'മാഡ് ബച്ചാവോ അഭിയാൻ' എന്ന പദ്ധതിയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. പൊലീസും കേന്ദ്ര സേനകളും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. പ്രദേശത്തെ ഗ്രാമവാസികൾ നൽകിയ രഹസ്യ വിവരങ്ങളാണ് ഒളിത്താവളങ്ങൾ കണ്ടെത്താൻ സേനയെ സഹായിച്ചത്.
മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ വലിയ വിജയമാണിതെന്ന് നാരായൺപൂർ എസ്.പി റോബിൻസൺ ഗുരിയ പറഞ്ഞു. വനത്തിനുള്ളിൽ ഇനിയും ആയുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ടാകാമെന്നും തിരച്ചിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സംശയാസ്പദമായ രീതിയിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കണമെന്ന് അദ്ദേഹം ഗ്രാമവാസികളോട് അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.