ന്യൂഡൽഹി: സംഭാഷണത്തിനും ആയുധംവെച്ച് കീഴടങ്ങാനും തങ്ങൾ തയാറാണെന്ന് മാവോവാദികൾ പറഞ്ഞിട്ടും അതിനു തയാറാകാതെ അവരെ വെടിവെച്ചു കൊല്ലാൻ നിർദേശം നൽകുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെയ്യുന്നതെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ കുറ്റപ്പെടുത്തി.
മാവോവാദി വേട്ടയുടെ പേരിൽ എത്ര ആദിവാസികളെയാണ് കൊന്നൊടുക്കുന്നതെന്നും രാജ ചോദിച്ചു. പാർട്ടിയുടെ ജനറൽ സെക്രട്ടറി പദത്തിൽ മൂന്നാമൂഴമെത്തിയതിനുശേഷം സി.പി.ഐ ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസും ബി.ജെ.പിയും വലതുപക്ഷ തീവ്രവാദികളാണ്. ഇടതു തീവ്രവാദികളെപോലെ വ്യവസ്ഥാ മാറ്റത്തിനായി ആർ.എസ്.എസും സംഘികളും നടത്തുന്ന പ്രവർത്തനങ്ങളെ കാണുന്നില്ലേ. ഇന്ത്യയുടെ ഭരണഘടന മാറ്റാനും ഹിന്ദുത്വ രാഷ്ട്രമാക്കാനുമാണവർ നോക്കുന്നത്. എന്നാൽ, അതിനവർക്ക് കഴിയില്ലെന്നും രാജ കൂട്ടിച്ചേർത്തു. സംഭാഷണത്തിനാണ് മാവോവാദികൾ ആഗ്രഹിക്കുന്നത്. എന്തുകൊണ്ട് സർക്കാറിന് മാവോവാദികളുടെ വാഗ്ദാനം സ്വീകരിച്ചു കൂടാ.
ബിഹാർ സീറ്റുവിഭജനം എല്ലാവർക്കും സ്വീകാര്യമായ തരത്തിൽ ആകണം. സി.പി.ഐക്ക് ബിഹാറിൽ മതിയായ സീറ്റുകൾ വേണം. ബിഹാറിന്റെ വിവിധ ഭാഗങ്ങളിൽ പാർട്ടിക്ക് സ്വാധീനമുണ്ടെന്നും രാജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.