മുംബൈ: റിസർവ് ബാങ്ക് നടപടി നേരിടുന്ന പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ (പി.എം.സി.) ബാങ്കിനെതിരായ ധർണയിൽ പങ്കെടുത്ത നിക്ഷേപകൻ ഹൃദയാഘാതം മൂലം മരിച്ചു. പി.എം.സി ബാങ്കിൽ 90 ലക്ഷം നിക്ഷേപിച്ച ഓഷിവാര സ്വദേശി സഞ്ജയ് ഗുലാത്തി (51) ആണ് മരിച്ചത്. തിങ്കളാഴ്ച നടന്ന ധർണയിൽ പങ്കെടുത്ത് വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ സഞ്ജയ് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
ജെറ്റ് എയർവേസിൽ എഞ്ചീനിയറായിരുന്ന സഞ്ജയ് ഗുലാത്തിക്ക് കമ്പനി പാപ്പരായതോടെ ജോലി നഷ്ടമായിരുന്നു. മാതാപിതാക്കളും ഭാര്യയും ഭിന്നശേഷിക്കാരനായ മകനുൾപ്പെടെ രണ്ട് കുട്ടികളുമുള്ള കുടുംബം ബാങ്കിൽ നിക്ഷേപിച്ച തുക ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. തിങ്കളാഴ്ച നടന്ന ധർണയിൽ സഞ്ജയ്ക്കൊപ്പം 80 കാരനായ പിതാവും പങ്കെടുത്തിരുന്നു.
വായ്പാ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് പി.എം.സി. ബാങ്കിലെ നിക്ഷേപത്തുക പിൻവലിക്കുന്നതിന് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങൾക്ക് പണം ലഭിക്കാതെ വന്നതിനെത്തുടർന്നാണ് നിക്ഷേപകർ സമരത്തിനിറങ്ങിയത്. നിക്ഷേപിച്ച പണം തിരികെ ലഭിക്കുക എന്നതാണ് തങ്ങളുടെ ആവശ്യമെന്ന് തിങ്കളാഴ്ച ധർണക്കെത്തിയവർ പറഞ്ഞിരുന്നു. നിലവിൽ 40,000 രൂപമാത്രമാണ് നിക്ഷേപകർക്ക് പിൻവലിക്കാൻ കഴിയുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.