ന്യൂഡൽഹി: വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മഹാത്മഗാന്ധിയുടെ ചെറുമകൻ പശ്ചിമ ബംഗാൾ മുൻ ഗവർണർ ഗോപാൽ കൃഷ്ണ ഗാന്ധിയെ രാഷ്ട്രപതി സ്ഥാനാർഥിയായി ഇടതു പാർട്ടികൾ നിർദേശിച്ചു. ചൊവ്വാഴ്ച എൻ.സി.പി അധ്യക്ഷൻ ശരദ് പവാറുമായി നടത്തിയ ചർച്ചയിൽ ഇടതു പാർട്ടികൾ അദ്ദേഹത്തിന്‍റെ പേര് നിർദേശിച്ചതായാണ് വിവരം.
എന്നാൽ ആലോചിക്കാൻ സമയം വേണമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇടത് പാർട്ടികളുടെ നിർദേശത്തെ ചർച്ചയിൽ പവാർ എതിർത്തില്ല. ഡൽഹിയിൽ ഇന്ന് നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ അദ്ദേഹത്തിന്‍റെ പേര് നിർദേശിച്ചേക്കും.
2017ൽ നടന്ന ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയായിരുന്നു ഗോപാൽ കൃഷ്ണ ഗാന്ധി. എന്നാൽ തെരഞ്ഞെടുപ്പിൽ എം. വെങ്കയ്യ നായിഡുവിനോട് അദ്ദേഹം പരാജയപ്പെട്ടു. 77കാരനായ അദ്ദേഹം ദക്ഷിണാഫ്രിക്കയിലും ശ്രീലങ്കയിലും ഇന്ത്യയുടെ ഹൈക്കമീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രപതി സ്ഥാനാർഥിയായി ചില നേതാക്കൾ ശരദ് പവാറിന്റെ പേര് നിർദേശിച്ചെങ്കിലും അദ്ദേഹം മത്സരിക്കാൻ വിസമ്മതിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18നാണ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.