ന്യൂഡൽഹി: അദാനി വിഷത്തിൽ പ്രതിപക്ഷാംഗങ്ങളുടെ രൂക്ഷമായ പ്രതിഷേധം തുടരുന്നതിനിടെ രാജ്യസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങൾ എത്ര ചെളി വാരിയെറിഞ്ഞാലും താമര വിരിയുമെന്നാണ് പ്രതിപക്ഷ പ്രതിഷേധത്തെ പരിഹസിച്ച് മോദി സഭയിൽ വ്യക്തമാക്കിയത്.
ചില ആളുകളുടെ പെരുമാറ്റവും സ്വരവും രാജ്യത്താകമാനം അസ്വസ്ഥതയുണർത്തുന്നതാണ്. അവരോട് എനിക്ക് പറയാനുള്ളത്, നിങ്ങൾ ഞങ്ങൾക്ക് മേൽ എത്ര ചെളിവാരി എറിയുന്നുവോ, അത്രയും കൂടുതൽ താമര വിരിയും. താമര വിരിയിക്കുന്നതിൽ നിങ്ങൾക്ക് എല്ലാവർക്കും തുല്യ പങ്കാളിത്തമുണ്ട്. അതിന് ഞങ്ങൾ പ്രതിപക്ഷത്തോട് നന്ദി പറയും -മോദി രാജ്യസഭയിൽ പറഞ്ഞു.
പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചപ്പോൾ തന്നെ, പ്രതിപക്ഷാംഗങ്ങൾ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി കമ്മിറ്റി രൂപീകരിച്ച് അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രതിപക്ഷ മുദ്രാവാക്യങ്ങൾക്കിടയലൂടെ തന്നെ പ്രധാനമന്ത്രി പ്രസംഗം തുടർന്നു.
കോൺഗ്രസ് സർക്കാർ വികസനത്തിന് തടസം തീർത്തു. ചെറിയ രാജ്യങ്ങൾ പോലും വികസിക്കുമ്പോഴും ഇന്ത്യക്ക് ആറ് ദശാബ്ദങ്ങൾ നഷ്ടപ്പെട്ടു. കോൺഗ്രസ് ടോക്കൺ സമ്പ്രദായം മാത്രമാണ് പ്രോത്സാഹിപ്പിച്ചത്. രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്കൊന്നും സ്ഥിരമായ പരിഹാരം കണ്ടില്ലെന്നും ഞങ്ങൾ സ്ഥിരമായ പരിഹാരവുമായാണ് മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.