ബോണ്ട് വാങ്ങി ‘സംഭാവന’: മുന്നിൽ ഇ.ഡി നടപടി നേരിട്ട കമ്പനികൾ; ലോട്ടറി രാജാവ് സാൻറിയാഗോ മാര്‍ട്ടിന്റെ കമ്പനി നൽകിയത് 1368 കോടി രൂപ

ഡല്‍ഹി: തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയപാർട്ടികൾക്ക് ‘സംഭാവന’ നൽകിയതിൽ മുന്നിൽ ഇ.ഡി നടപടി നേരിട്ട കമ്പനികൾ. ഇഡി നടപടി നേരിട്ട സാന്‍റിയാഗോ മാർട്ടിന്‍റെ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് കമ്പനിയാണ് ഏറ്റുമധികം ബോണ്ടുകൾ വാങ്ങിയതെന്ന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വിശദാംശങ്ങളിൽ വ്യക്തമാകുന്നു.

മാര്‍ട്ടിന്‍റ ഫ്യൂച്ചർ ഗെയിമിങ് ആന്‍റ് ഹോട്ടല്‍ സർവീസസ് 1368 കോടി രൂപയുടെ ബോണ്ടുകളാണ് സംഭാവന നൽകിയത്. ബോണ്ട്‌ സംഭാവനയിൽ രണ്ടാമതുള്ള മേഘ എഞ്ചിനീയറിങ് ലിമിറ്റഡിനെതിരെ ആരോപണവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രംഗത്ത് വന്നു. നൂറ് കോടി സംഭാവന നൽകിയ മേഘക്ക് ഒരു മാസത്തിനുള്ളിൽ ൽ 14,000 കോടി രൂപയുടെ കരാർ ബി.ജെ.പി മഹാരാഷ്ട്ര സർക്കാരിൽ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ബോണ്ട് നമ്പറുകൾ മറച്ചിട്ടുണ്ടെങ്കിലും ആര് ആർക്ക് നൽകിയെന്ന് ഊഹിക്കാമെന്ന് പ്രശാന്ത് ഭൂഷൻ ചൂണ്ടിക്കാട്ടി .

21.72 കോടി മാത്രം ലാഭമുള്ള കമ്പനി നൽകിയത് 360 കോടി ‘സംഭാവന’

ബോണ്ട് മുഖേന സംഭാവന നല്‍കിയവരുടെ കൂട്ടത്തില്‍ രാജ്യത്തെ പ്രധാന കമ്പനികളായ അദാനി, റിലയൻസ് കമ്പനികളുടെ പേരില്ല. എന്നാല്‍ റിലയന്‍സുമായി ബന്ധമുള്ള മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വിക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ് 410 കോടി രൂപയാണ് സംഭാവന നല്‍കിയത്. വെറും 21.72 കോടി രൂപ മാത്രം ലാഭം നേടിയ വര്‍ഷം ഇലക്ട്രല്‍ ബോണ്ട് വഴി 360 കോടിയാണ് ക്വിക്ക് സപ്ലൈ ചെയിൻ സംഭാവന നല്‍കിയത്. ആകെ 410 കോടിയുടെ ബോണ്ടുകളാണ് കമ്പനി വാങ്ങിയത്.

ഇലക്ട്രൽ ബോണ്ട് വഴി 6,060 കോടിയിലധികം രൂപയാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഐടിസി എയർടെൽ, ഇൻഡിഗോ, എംആർഎഫ് , വേദാന്ത, മൂത്തൂറ്റ് ഫിനാൻസ്, ഡിഎല്‍എഫ് തുടങ്ങിയ കമ്പനികളുടെ പേരുകൾ ലിസ്റ്റിലുണ്ട്. ഇലക്ട്രൽ ബോണ്ട് വഴി ലഭിച്ച മൊത്തം തുകയുടെ 47.46 ശതമാനവും ബിജെപിക്കാണ് ലഭിച്ചത്. കമ്പനികള്‍ക്ക് പുറമെ ഒട്ടേറെ വ്യക്തികളും ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ട്.

മാർച്ച്‌ 11ലെ സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണം ആവശ്യപ്പെട്ടുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കമ്മീഷൻ സീൽഡ് കവറിൽ നൽകിയ വിവരങ്ങൾ തിരികെ വേണമെന്നാണ് അപേക്ഷയിലെ ആവശ്യം. 

Tags:    
News Summary - Lottery King' Santiago Martin's TN-based firm tops electoral bond purchases with Rs 1,368 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.