ലോക്സഭ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; കേരളത്തിൽ ഏപ്രിൽ 26ന്, വോട്ടെണ്ണൽ ജൂൺ 4ന്
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 26ന് നടക്കും. മുഴുവൻ സീറ്റിലും വോട്ടെണ്ണൽ ജൂൺ നാലിനാണ്. രണ്ടാം ഘട്ടത്തിലാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുക.
കേരളത്തിലെ തെരഞ്ഞെടുപ്പ്:
- തെരഞ്ഞെടുപ്പ് വിജ്ഞാപനം - മാർച്ച് 28
- നാമനിർദേശ പത്രിക സമർപ്പിക്കൽ - ഏപ്രിൽ 4
- നാമനിർദേശ പത്രിക പരിശോധന - ഏപ്രിൽ 5
- നാമനിർദേശ പത്രിക പിൻവലിക്കൽ - ഏപ്രിൽ 8
- വോട്ടെടുപ്പ് - ഏപ്രിൽ 26 (വെള്ളിയാഴ്ച)
- വോട്ടെണ്ണൽ - ജൂൺ 4 (ചൊവ്വാഴ്ച)
- തെരഞ്ഞെടുപ്പ് പൂർത്തിയാകൽ -ജൂൺ 6
തെരഞ്ഞെടുപ്പ് തീയതി ഘട്ടം തിരിച്ച്;
- ഒന്നാം ഘട്ടം - ഏപ്രിൽ 19
- രണ്ടാം ഘട്ടം - ഏപ്രിൽ 26
- മൂന്നാം ഘട്ടം - മെയ് 7
- നാലാം ഘട്ടം - മെയ് 13
- അഞ്ചാം ഘട്ടം - മെയ് 20
- ആറാം ഘട്ടം - മെയ് 25
- ഏഴാം ഘട്ടം - ജൂൺ 1
- വോട്ടെണ്ണൽ - ജൂൺ 4
അഞ്ച് നിയമസഭകളിലെ തെരഞ്ഞെടുപ്പ്
ജമ്മു കശ്മീർ, ആന്ധ്ര പ്രദേശ്, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികളും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു.
ഒന്നാം ഘട്ടം:
അരുണാചൽ പ്രദേശ് (60 സീറ്റ്) - ഏപ്രിൽ 19
സിക്കിം (32 സീറ്റ്) - ഏപ്രിൽ 19
ജമ്മു കശ്മീർ - (89 സീറ്റ്) - ഏപ്രിൽ 26
നാലാം ഘട്ടം:
ആന്ധ്ര പ്രദേശ് (175 സീറ്റ്) - മെയ് 13
ഒഡീഷ - (28 സീറ്റ്) -മെയ് 13
അഞ്ചാം ഘട്ടം:
ഒഡീഷ - (35 സീറ്റ്) -മെയ് 20
ആറാം ഘട്ടം:
ഒഡീഷ - (42 സീറ്റ്) -മെയ് 25
ഏഴാം ഘട്ടം:
ഒഡീഷ - (42 സീറ്റ്) -ജൂൺ 1
രാജ്യത്ത് ആകെ 97 കോടി (96.8 കോടി) വോട്ടർമാർ
രാജ്യത്ത് ആകെ 97 കോടി (96.8 കോടി) വോട്ടർമാരാണ് ഉള്ളത്. ഇതിൽ 49.7 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളുമാണ്. 48,000 പേർ ട്രാൻസ്ജൻഡർ വിഭാഗത്തിൽപ്പെടും. 1.8 കോടി പേർ കന്നി വോട്ടർമാരാണ്. കന്നി വോട്ടർമാരിൽ 85 ലക്ഷം പെൺകുട്ടികളും 19.74 കോടി യുവാക്കളുമാണ്. 82 ലക്ഷം വോട്ടർമാർ 80 വയസ് കഴിഞ്ഞവരും രണ്ട് ലക്ഷം പേർ 100 വയസ് കഴിഞ്ഞവരുമാണ്. 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളും 1.5 കോടി ഉദ്യോഗസ്ഥരും 55 ലക്ഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ എന്നിവ തെരഞ്ഞെടുപ്പിനായി കമീഷൻ ഒരുക്കുക.
വോട്ട് ഫ്രം ഹോം
85 വയസിന് മുകളിൽ പ്രായമുള്ളവർക്കും 40 ശതമാനത്തിലേറെ ശാരീരിക വെല്ലുവിളി ഉള്ളവർക്കും വീടുകളിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കും. കെ.വൈ.സി ആപ്പിലൂടെ സ്ഥാനാർഥികളുടെ ക്രിമിനൽ കേസുകളുടെ അടക്കം വിവരങ്ങൾ അറിയാം.
വിദ്വേഷ പ്രസംഗം പാടില്ല. സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കും. ഓൺലൈൻ പണമിടപാടുകൾ നിരീക്ഷിക്കും. അതിർത്തികളിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തും. ജാതിയുടെയോ മതത്തിന്‍റെയോ പേരിൽ വോട്ട് തേടരുത്.
ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറക്കും. പോളിങ് ബൂത്തുകളിൽ കുടിവെള്ളം, ശൗചാലയം, വീൽ ചെയർ സൗകര്യങ്ങൾ ഉറപ്പാക്കും. വിമാനത്താവളങ്ങളിൽ കർശന പരിശോധന. പ്രശ്ന ബാധിത, പ്രശ്ന സാധ്യതാ ബൂത്തുകളിൽ വെബ് കാസ്റ്റിങ് സൗകര്യം ഏർപ്പെടുത്തും. അക്രമങ്ങൾ തടയാൻ കേന്ദ്ര സേനയെ വിന്യസിക്കും.
ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യ കമീഷണറും രണ്ടു കമീഷണർമാരുമാണ് തീയതി പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 543 മണ്ഡലങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്താൻ വിവിധ സംസ്ഥാനങ്ങളിൽ പര്യടനം പൂർത്തിയാക്കി ഡൽഹിയിൽ തിരിച്ചെത്തിയ ശേഷമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ തീയതി പ്രഖ്യാപിക്കുന്നത്.
543 ലോക്സഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബി.ജെ.പി 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചപ്പോൾ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് 82 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്.
പതിനേഴാം ലോക്സഭയുടെ കാലാവധി ജൂൺ 16ന് പൂർത്തിയാകും. ആന്ധ്ര പ്രദേശ്, ഒഡീഷ, അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളുടെ കാലാവധി ജൂണിൽ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.