കോയമ്പത്തൂർ: തിരുച്ചി നഗരത്തിലെ ലളിത ജ്വല്ലറിയിൽ വൻ കവർച്ച നടത്തിയ മോഷണ സംഘം പിടിയിൽ. അഞ്ച് ഝാർഖണ്ഡ് സ്വദേശികളെ കോയമ്പത്തൂരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം പ്രതികളെ മോഷണം നടത്തിയ ജ്വല്ലറിയിലെത്തിച്ച് തെളിവെടുക്കും.
തിരുച്ചി സത്തിരം ബസ് സ്റ്റാൻഡിന് സമീപത്തെ ലളിത ജ്വല്ലറിയുടെ ഭിത്തിയിൽ ദ്വാരമുണ്ടാക്കിയാണ് 50 കോടിയോളം രൂപയുടെ സ്വർണാഭരണങ്ങൾ പ്രതികൾ മോഷ്ടിച്ചത്. ബുധനാഴ്ച രാവിലെ ജീവനക്കാർ ജ്വല്ലറി തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മൂന്നു നിലകളിലായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഒന്നാം നിലയിലെ പിൻഭാഗത്തെ ചുമരിലാണ് ദ്വാരമുണ്ടാക്കിയത്. ഷോക്കേസുകളിലും ആൾരൂപങ്ങളിലും മറ്റും വെച്ചിരുന്ന 100 കിലോയോളം വരുന്ന സ്വർണാഭരണങ്ങളാണ് കൊള്ളയടിച്ചത്. അതേസമയം, രണ്ടും മൂന്നും നിലകളിൽ സംഘം മോഷണശ്രമം നടത്തിയില്ല.
സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് രണ്ടു പേരാണ് കൊള്ള നടത്തിയതെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം തെരച്ചിൽ ആരംഭിച്ചത്. ഇവർ മുഖംമൂടികളും കൈയുറകളും ധരിച്ചിരുന്നു. കുട്ടികൾ കളിക്കാൻ ഉപയോഗിക്കാറുള്ള മുഖംമൂടികളാണ് പ്രതികൾ ധരിച്ചത്. കൃത്യം നടത്തിയ ശേഷം മുളകുപൊടി വിതറിയാണ് പ്രതികൾ രക്ഷപ്പെട്ടത്.
ഇൗ വർഷം തിരുച്ചിയിലെ രണ്ടാമത്തെ വൻ മോഷണമാണിത്. ജനുവരിയിൽ പഞ്ചാബ് നാഷനൽ ബാങ്കിന്റെ മൂന്നു ലോക്കറുകൾ കുത്തിത്തുറന്ന് 470 പവൻ സ്വർണവും 19 ലക്ഷം രൂപയും കൊള്ളയടിച്ചിരുന്നു. ഇൗ കേസിൽ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.