ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിനും പ്രധാനമന്ത്രിക്കുമെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പഹൽഗാം ആക്രമണം നടക്കുന്നതിന് മൂന്ന് ദിവസം മുൻപ് തന്നെ ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പ് കിട്ടിയിരുന്നുവെന്നും എന്നാൽ അതിൻമേൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ മുന്നറിയിപ്പിനെ തുടർന്നാണ് കശ്മീരിലേക്കുള്ള തന്റെ സന്ദർശനം മോദി റദ്ദാക്കിയതെന്നും ഖാർഗെ ആരോപിച്ചു. ‘ഇന്റലിജൻസ് മൂന്നു ദിവസം മുമ്പ് റിപ്പോർട്ട് കൈമാറിയിരുന്നു. അവർക്ക് അതറിയാമെങ്കിൽ എന്തുകൊണ്ട് ഒന്നും ചെയ്തില്ല’. അദ്ദേഹം ചോദിച്ചു. ഏപ്രിൽ 24ന് നടന്ന സർവകക്ഷി യോഗത്തിൽ സുരക്ഷ വീഴ്ചയുണ്ടായതായി കേന്ദ്ര സർക്കാർ സമ്മതിച്ചിരുന്നു. ഭീകരാക്രമണത്തിനു ദിവസങ്ങൾക്കു മുമ്പ് സബർവാൻ പർവത നിരകളുടെ താഴ്വരയിലുള്ള ഹോട്ടലുകളിൽ താമസിക്കുന്നവരെ ഭീകരർ ലക്ഷ്യം വെക്കാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ സൂചന നൽകിയതായി ബന്ധപ്പെട്ട ഇദ്യോഗസ്ഥനെ ഉദ്ദരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുകൂടി മുൻനിർത്തിയാണ് ഖാർഗേയുടെ ആരോപണം.
‘ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രി മോദിക്ക് ഒരു ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായും അതിനാൽ അദ്ദേഹം കശ്മീർ സന്ദർശിക്കാനുള്ള പരിപാടി റദ്ദാക്കിയതായും എനിക്ക് വിവരം ലഭിച്ചു. ഈ വിവരം അറിയാമെങ്കിൽ എന്തുകൊണ്ട് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തില്ല എന്നതാണ് ഞങ്ങളുടെ ചോദ്യം’ ഖാർഗെ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.