ബംഗളൂരു: എം.എൽ.എമാരുടെ കൂട്ടരാജിയെ തുടർന്ന് മന്ത്രിസഭ നിലനിർത്താൻ കോൺഗ്രസും ജെ.ഡി.എസും തിരക്കിട്ട നീക്കങ്ങൾ തുടങ്ങി. ഇതിെൻറ ഭാഗമായി രാമലിംഗ റെഡ്ഡി ഉൾപ്പെടെ ന ാലു വിമതരെ കോൺഗ്രസിെൻറ ‘ട്രബ്ൾഷൂട്ടർ’ മന്ത്രി ഡി.കെ. ശിവകുമാർ കാറിൽ കൊണ്ടുപോയി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ലെന്നാണ് സൂചന. അതിനിടെ കോൺഗ്രസ് നേതാക്കൾ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കർണാടകയുടെ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ബംഗളൂരുവിലേക്ക് തിരിച്ചു.
പ്രതിസന്ധി രൂക്ഷമായതോടെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അമേരിക്കൻ പര്യടനം ഇടക്കുവെച്ച് റദ്ദാക്കിയിട്ടുണ്ട്. ഇദ്ദേഹം ഞായറാഴ്ച തിരിച്ചെത്തും. 11 പേർ കൂടി രാജി കത്ത് നൽകിയതോടെ സഖ്യസർക്കാറിെൻറ അംഗബലം 107 ആയി കുറഞ്ഞു. ബി.എസ്.പി-01,സ്വത-01, കെ.പി.ജെ.പി -01 എന്നിവരുടെ പിന്തുണ മാറ്റിനിർത്തിയാൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് ഭൂരിപക്ഷമില്ലാതായി (104). വിമതർ രാജിയിലുറക്കുകയും മൂന്നു പേർകൂടി രാജി നൽകുകയും ചെയ്താൽ സർക്കാർ താഴെവീഴുമെന്നുറപ്പായി. 105 പേരുടെ പിന്തുണയുള്ള ബി.ജെ.പി സർക്കാർ രൂപവത്കരിക്കാനുള്ള സാധ്യത തേടും.
രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡി, വിമതരായ ബി. നാഗേന്ദ്ര, ജെ.എൻ. ഗണേഷ്, ശ്രീമന്ത് പാട്ടീൽ തുടങ്ങിയവർ വൈകാതെ രാജിവെച്ചേക്കും. അവധി ദിവസമായ ഞായറാഴ്ചയും അനിശ്ചിതത്വം തുടരും. തിങ്കളാഴ്ച ഒാഫിസിലെത്താനാകില്ലെന്നും ചൊവ്വാഴ്ച രാജി പരിശോധിക്കുമെന്നും സ്പീക്കർ കെ. രമേശ്കുമാർ അറിയിച്ചു.അതേസമയം കർണാടകയിലെ എം.എൽ.എമാരുടെ കൂട്ടരാജിയുമായി പാർട്ടിക്ക് ബന്ധമില്ലെന്നും എം.എൽ.എമാരുടെ അതൃപ്തിയാണ് കാരണമെന്നും ബി.ജെ.പി കർണാടക അധ്യക്ഷൻ യെദിയൂരപ്പ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.