ബംഗളൂരു: അമൂല്യ ലിയോണ നെറോണക്കെതിരായ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) കൈമാറാൻ മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്ന് കർണാടക ഹൈകോടതി. അമൂല്യക്കെതിരായ രാജ്യദ്രോഹകേസ് എൻ.ഐ.എക്ക് ൈകമാറണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ പവനചന്ദ്ര ഷെട്ടി നൽകിയ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഒാഖ, ജസ്റ്റിസ് നടരാജ് രംഗസ്വാമി എന്നിവരടങ്ങുന്ന ബെഞ്ചിെൻറ ചോദ്യം.
കേസ് ശരിയായ രീതിയിൽ അന്വേഷിക്കാനും 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനും കർണാടക പൊലീസിന് കഴിഞ്ഞില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയ അഭിഭാഷകൻ, അമൂല്യ കേസ് ഗൗരവമുള്ളതാണെന്ന് വാദിച്ചു. എന്നാൽ, നിശ്ചിത സമയത്തിനകം സർക്കാർ കുറ്റപത്രം സമർപ്പിക്കാതിരുന്ന ഏക കേസാണോ ഇതെന്നായിരുന്നു കോടതിയുടെ ചോദ്യം.
അമൂല്യയുടെ ജാമ്യം റദ്ദാക്കണമെന്ന അഭിഭാഷകെൻറ ആവശ്യം നിരസിച്ച കോടതി, 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് ഒഴിവാക്കാനാവില്ലെന്നും വ്യക്തമാക്കി. കേസ് ജൂലൈ 20ന് വീണ്ടും പരിഗണിക്കും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫെബ്രുവരി 20ന് ബംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചു എന്ന പേരിലാണ് 19കാരിയായ വിദ്യാർഥിനി അമൂല്യക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.
പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന അമൂല്യക്ക് ജാമ്യം അനുവദിക്കുന്നതിനെ കർണാടക സർക്കാർ എതിർത്തെങ്കിലും കുറ്റപത്രം നിശ്ചിത കാലയളവിനുള്ളിൽ സമർപ്പിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി, ബംഗളൂരു മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ജൂൺ 10ന് അമൂല്യക്ക് ജാമ്യം അനുവദിച്ചിരുന്നു. ബംഗളൂരുവിലെ കോളജിൽ ജേണലിസം വിദ്യാർഥിനിയായ അമൂല്യയുടെ അറസ്റ്റിന് പിന്നാലെ അമൂല്യയുടെ മാതാപിതാക്കൾ താമസിക്കുന്ന ചിക്കമഗളൂരു കൊപ്പയിലെ വീടിനുനേരെ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ അക്രമം അരങ്ങേറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.