ബംഗളൂരു: ക്ഷേത്രോത്സവങ്ങളിൽ മുസ്‍ലിം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്തിയതിനെ ന്യായീകരിച്ച് കർണാടക സർക്കാർ. 2002ലെ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്ട് പ്രകാരം ഹിന്ദു മതസ്ഥാപനങ്ങൾക്ക് സമീപം അഹിന്ദുകൾക്ക് സ്ഥലം, കെട്ടിടം എന്നിവ പാട്ടത്തിന് നൽകാന്‍ അനുവദിക്കുന്നില്ലെന്ന് കർണാടക നിയമ മന്ത്രി ജെ.സി മധുസ്വാമി പറഞ്ഞു. ഉഡുപ്പിയിലെയും ദക്ഷിണ കന്നഡയിലെയും ക്ഷേത്രോത്സവങ്ങളിൽ നിന്ന് മുസ്‍ലിം വ്യാപാരികളെ വിലക്കിയ സംഭവത്തിൽ നിയമസഭയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‍ലിം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്തിയതിനെക്കുറിച്ചുള്ള പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി കോൺഗ്രസ് സർക്കാരിന്റെ കീഴിൽ എസ്.എം കൃഷ്ണ മുഖ്യമന്ത്രിയായിരിക്കെയാണ് ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്ട് രുപീകരിച്ചതെന്നും ജെ.സി മധുസ്വാമി പറഞ്ഞു. ഹിന്ദുമതസ്ഥാപനങ്ങൾക്ക് സമീപം വഴിയോരക്കച്ചവടം ചെയ്യുന്നതിൽ നിന്ന് മാത്രമാണ് മുസ്‍ലിം വ്യാപാരികളെ വിലക്കിയതെന്നും മറ്റ് പൊതുസ്ഥലങ്ങളിൽ കച്ചവടം നടത്തുന്നതിന് തടസ്സമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേത്രങ്ങൾക്ക് സമീപമുള്ള കടകളും കെട്ടിടങ്ങളും ഒഴിഞ്ഞ സ്ഥലങ്ങളും അഹിന്ദുക്കൾക്ക് ലേലം ചെയ്യാന്‍പാടില്ലെന്ന നിയമം നടപ്പാക്കുന്നതിൽ സർക്കാർ ഒരു വിട്ടുവീഴ്ചയും കാണിക്കില്ല. എന്നാൽ,ഹിന്ദുമതസ്ഥാപനങ്ങൾക്ക് പുറത്ത് മുസ്‍ലിംവിരുദ്ധ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുന്നവർക്കെതിരെ സർക്കാർ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഷേത്രോത്സവങ്ങളിൽ മുസ്‍ലിം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്തുന്നതിനും അഹിന്ദുക്കളെ ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുന്നതിനുമെതിരെ കോൺഗ്രസ് നേതാക്കളായ യു.ടി ഖാദറും റിസ്വാൻ അർഷാദും നിയമസഭയിൽ എതിർപ്പുന്നയിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ സാമുദായിക സൗഹാർദത്തിന് ഭംഗം വരുത്തുമെന്നും മതത്തിന്റെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.