ബംഗളൂരു: കർണാടകയിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു. കൊപ്പാൽ ജില്ലയിലെ ഗംഗാവതിയിലാണ് കൊലപാതകം നടന്നത്. ദീർഘകാലമായുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വെങ്കിടേഷ് കുരുബാരയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ കൊപ്പാൽ റോഡിലെ ഒരു സ്വകാര്യ ആശുപത്രിക്ക് മുന്നിൽവെച്ചാണ് ഇയാൾക്ക് നേരെ ആക്രമണമുണ്ടായത്. ആറ് പേരടങ്ങുന്ന സംഘം കാറിലെത്തി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ ഇടിച്ച് വീഴ്ത്തി. വാൾ കൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ഇയാൾ കൊല്ലപ്പെട്ടു.
കേസിൽ ആറ് പ്രതികളാണ് ഉള്ളത്. ഇതിൽ നാല് പേരെ അറസ്റ്റ് ചെയ്തുവെന്ന് കൊപ്പാൽ ജില്ലാ സൂപ്രണ്ട് രാം അരസിദ്ധി അറിയിച്ചു. യുവമോർച്ച നേതാവ് വെങ്കിടേഷിന്റേയും രവി എന്നയാളുടേയും സംഘങ്ങൾ തമ്മിൽ2003 മുതൽ തന്നെ സംഘർഷങ്ങൾ നിലനിന്നിരുന്നു. ഇതാണ് ഇപ്പോഴുള്ള കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.
സുഹൃത്തുക്കളോടൊപ്പം അത്താഴം കഴിച്ച് മടങ്ങുന്നതിനിടെയാണ് വെങ്കിടേഷിന് നേരെ ആക്രമണം നടന്നതെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ സഞ്ചരിച്ച ടാറ്റ ഇൻഡിക്ക പിന്നീട് ഗംഗാവതി എച്ച്.ആർ.എസ് കോളനിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. വാഹനത്തിൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.