ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിലെ യുവ നേതാക്കളായ ജിഗ്നേഷ് മേവാനിയും കനയ്യ കുമാറും ഇന്ന് കോൺഗ്രസിൽ ചേരും. ഗുജറാത്ത് എം.എൽ.എയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറുമായ ജിഗ്നേഷ് മേവാനിയും സി.പി.ഐ നേതാവും ജെ.എന്‍.യു സര്‍വകലാശാല മുന്‍ യൂണിയന്‍ പ്രസിഡന്‍റുമായ കനയ്യ കുമാറും രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരിക്കും കോൺഗ്രസിൽ അംഗത്വമെടുക്കുക. മൂന്ന് മണിക്ക് എ.ഐ.സി.സി ആസ്ഥാനത്താണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.
ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസംഇരുവരും കോൺഗ്രസിൽ ചേരുമെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് മുമ്പായി കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കഴിഞ്ഞ ചൊവ്വാഴ്ച രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. മേവാനിയെ കോൺഗ്രസ് ഗുജറാത്ത് വർക്കിങ് പ്രസിഡന്‍റാക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഗുജറാത്തിൽ ജിഗ്നേഷ് മത്സരിച്ചുജയിച്ച മണ്ഡലത്തിൽ കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല.
2019 തെരഞ്ഞെടുപ്പില്‍ ഒരുകാലത്ത് സി.പി.ഐയുടെ കോട്ടയായിരുന്ന ബിഹാറിലെ ബേഗുസരായിയിൽ കനയ്യകുമാർ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബി.ജെ.പി സ്ഥാനാർഥിയായ ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്. സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് കൂടിയായ കനയ്യ കുമാർ കോണ്‍ഗ്രസിൽ ചേരുന്നെന്ന പ്രചാരണം അസംബന്ധമെന്നാണ് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ പ്രതികരിച്ചത്.
ദേശീയരാഷ്ട്രീയത്തിൽ ശ്രദ്ധേയരായ യുവനേതാക്കളെ ഒപ്പം കൂട്ടുന്നതിലൂടെ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് കോൺഗ്രസിന്‍റെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.