ഇന്നലെ ഡൽഹി ജന്തർ മന്ദറിൽ സംഘടിപ്പിച്ച നിരാഹാര സമരത്തിൽ കെ. കവിത

കെ. കവിതയെ ഇന്ന് ഇ.ഡി ചോദ്യം ചെയ്യും; അറസ്റ്റ് ചെയ്തേക്കാമെന്ന് കെ. ചന്ദ്രശേഖർ റാവു

ന്യൂഡൽഹി: ഭാരത് രാഷ്ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ. കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. കെ. കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തേക്കാമെന്നും ബി.ആർ.എസ് നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുകയാണെന്നും കെ. ചന്ദ്രശേഖർ റാവു പ്രതികരിച്ചു.

കവിതയെ ചോദ്യം ചെയ്ത ശേഷം ഇഡി അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അവർ എന്താണ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം. അവർ അവളെ അറസ്റ്റ് ചെയ്യട്ടെ, പക്ഷേ അത് ഞങ്ങളുടെ മനോവീര്യം കെടുത്തില്ല -അദ്ദേഹം പറഞ്ഞു. നോട്ടീസ് നൽകിയും റെയ്‌ഡ് നടത്തിയും പാർട്ടി നേതാക്കളെ ദ്രോഹിക്കുകയാണ്. എന്നിട്ടും നമ്മൾ തളർന്നിട്ടില്ല. കേന്ദ്രത്തിന്റെ സമ്മർദ തന്ത്രങ്ങൾക്ക് വഴങ്ങുന്ന പ്രശ്നമില്ല. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിനെ താഴെയിറക്കുന്നത് പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹി മദ്യനയ കേസിൽ രണ്ടു ദിവസം മുമ്പ് തന്നെ കവിതയോടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നിർദേശിച്ചിരുന്നു. എന്നാൽ, വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച ഡൽഹിയിൽ സംഘടിപ്പിച്ച നിരാഹാര സമരം ചൂണ്ടിക്കാട്ടി, ചോദ്യം ചെയ്യൽ ഇന്നത്തേക്ക് മാറ്റിവെക്കാൻ കവിത ആവശ്യപ്പെടുകയും അധികൃതർ അംഗീകരിക്കുകയുമായിരുന്നു. കവിതയുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന മലയാളി വ്യവസായി അരുണ്‍ രാമചന്ദ്ര പിള്ളയെ നേരത്തെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള അരുണിനൊപ്പം കവിതയെയും ചോദ്യം ചെയ്യാനാണ് നീക്കം.

കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാറിനും ഇ.ഡി അടക്കം ഏജൻസികൾക്കുമെതിരെ കവിത രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. എവിടെ തെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണെങ്കിലും അവിടെ മോദിക്ക് മുമ്പേ ഇ.ഡി എത്തുമെന്നായിരുന്നു വിമർശനം.

ഇന്നലെ നടത്തിയ നിരാഹാര സമരത്തിൽ സി.പി.എം, എൻ.സി.പി, ആം ആദ്​മി പാർട്ടി, തൃണമൂൽ കോൺഗ്രസ്​, ശിരോമണി അകാലിദൾ, ജെ.ഡിയു, ശിവസേന അടക്കം 12 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ ഭാഗമായെങ്കിലും കോൺഗ്രസ്​ വിട്ടുനിന്നു. 

Tags:    
News Summary - K kavitha To Be Questioned Today; ED might arrest Kavitha says KCR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.