പൗരത്വ സമരം: രാജ്യദ്രോഹക്കേസിൽ ഷർജീൽ ഇമാമിന് ജാമ്യം

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ ചുമത്തിയ രാജ്യദ്രോഹക്കേസിൽ ജെ.എൻ.യു സർവകലാശാലാ വിദ്യാർഥി ഷർജീൽ ഇമാമിന് ജാമ്യം. ഡൽഹി ജാമിഅ നഗറിൽ 2019 ഡിസംബർ 13ന് നടത്തിയ പ്രസംഗം 15ന് നടന്ന ആക്രമണങ്ങൾക്ക് കാരണമായെന്ന് ഡൽഹി പൊലീസ് ആരോപിച്ച കേസിലാണ് ഡൽഹി സാകേത് കോടതി ജാമ്യം അനുവദിച്ചത്. പക്ഷേ വേറെയും കേസുകളുള്ളതിനാൽ ഇമാം കസ്റ്റഡിയിൽ തന്നെ തുടരും. ഡൽഹി കലാപക്കേസിൽ ഷർജീൽ ഇമാമിനെതിരെ യുഎപിഎ ചുമത്തിയിരുന്നു.

എൻ.എഫ്.സി പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അഡീഷണൽ സെഷൻസ് ജഡ്ജി അനുജ് അഗ്രവാളാണ് ജാമ്യം നൽകിയത്. 30,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്മേലാണ് ജാമ്യം. ഐ.പി.സി സെക്ഷൻ 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസുകളിൽ തീർപ്പ് കൽപ്പിക്കാൻ സുപ്രിംകോടതി ഉത്തരവിട്ടത് കോടതി പരിഗണിക്കുകയായിരുന്നു. 153എ വകുപ്പ് പ്രകാരം പരമാവധി മൂന്നു വർഷമാണ് തടവ് ലഭിക്കുകയെന്നും കോടതി വിലയിരുത്തി. കേസിൽ 2020 ഫെബ്രുവരി 17ന് അറസ്റ്റിലായ ഷർജീൽ ഇമാം 31 മാസമായി കസ്റ്റഡിയിലാണുള്ളതെന്നും നിരീക്ഷിച്ചു.

31 മാസം തടവിൽ കഴിഞ്ഞതിനാൽ 436 എ പ്രകാരം ജാമ്യം വേണമെന്ന ഷർജീൽ ഇമാമിന്റെ ആവശ്യം പരിഗണിക്കണമെന്ന് ഡൽഹി ഹൈക്കോടതി വിചാരണ കോടതിയോട് നിർദേശിക്കുകയായിരുന്നു. സാകേത് കോടതി 2021 ഒക്‌ടോബറിൽ അദ്ദേഹത്തിന്റെ ജാമ്യപേക്ഷ തള്ളിയിരുന്നു.

2019 ഡിസംബർ 15ന് പൗരത്വഭേദഗതിക്കെതിരെ ജാമിഅ നഗർ പ്രദേശത്ത് സമരം ചെയ്തവർ പൊതു-സ്വകാര്യ വാഹനങ്ങൾ കേടുവരുത്തിയെന്നും വാഹന ഗതാഗതം തടസ്സപ്പെടുത്തിയെന്നുമാണ് എൻ.എഫ്.സി പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നത്. 2019 ഡിസംബർ 13ന് ഷർജീൽ ഇമാം നടത്തിയ പ്രസംഗമാണ് ഈ ആക്രമണങ്ങൾക്ക് കാരണമായതെന്നും പൊലീസ് ആരോപിച്ചിരുന്നു.

ഷർജീൽ ഇമാമിനെതിരെയുള്ള തെളിവുകൾ ശുഷ്‌കമാണെന്നും വ്യക്തമല്ലെന്നും ഒക്‌ടോബറിൽ കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ രാജ്യദ്രോഹക്കുറ്റമോ വിവിധ വിഭാഗങ്ങൾക്കിടയിൽ അസ്വാരസ്യമോ സൃഷ്ടിക്കുന്നതായുള്ള കുറ്റമോ ചുമത്തണമോയെന്നറിയാൻ കൂടുതൽ പരിശോധനക്കായി അന്ന് ജാമ്യം നിഷേധിക്കുകയായിരുന്നു. 

Tags:    
News Summary - JNU student Sharjeel Imam gets bail in inflammatory speech case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.