ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭത്തിനിടെ ഡിസംബർ 15ന് ജാമിഅ മില്ലിയ്യ സർവകലാശാലയിലു ണ്ടായ അതിക്രമത്തിൽ പൊലീസിനെതിരെ പരാതി നൽകുമെന്നും കോടതിയെ സമീപിക്കുന്നതടക്ക മുള്ള നടപടികൾ സ്വീകരിക്കുമെന്നും വൈസ് ചാൻസലർ നജ്മ അക്തർ വിദ്യാർഥികൾക്ക് ഉ റപ്പുനൽകി. അനുമതിയില്ലാതെയാണ് പൊലീസ് കാമ്പസിൽ പ്രവേശിച്ചത്. കേസിൽ അകപ്പെട്ട വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ നിയമസഹായം നൽകുമെന്നും വി.സി വ്യക്തമാക്കി. പൊലീസ് അതിക്രമത്തിൽ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച വൈസ് ചാൻസലർ ഓഫിസ് ഉപരോധിച്ച വിദ്യാർഥികളുമായി നടത്തിയ ചർച്ചയിലാണ് കോടതിയിൽ പോകുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് അവർ ഉറപ്പുനൽകിയത്.
സെമസ്റ്റർ പരീക്ഷ നീട്ടിവെക്കണമെന്ന വിദ്യാർഥികളുടെ ആവശ്യവും പരിഗണിക്കാമെന്ന് വി.സി അറിയിച്ചിട്ടുണ്ട്. കാമ്പസിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ച് സുരക്ഷ ഉറപ്പുവരുത്തും. അക്രമത്തെ തുടർന്ന് വിദ്യാർഥികളോട് ഹോസ്റ്റൽ ഒഴിഞ്ഞുപോകാൻ താൻ ആവശ്യപ്പെട്ടിട്ടില്ല. വിദ്യാർഥികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കാമ്പസ് തുറന്നയുടനെ പരീക്ഷ തീരുമാനിച്ചതെന്നും അവർ പ്രതിഷേധക്കാരെ അറിയിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന വി.സിയുടെ ഉറപ്പിനെതുടർന്ന് വിദ്യാർഥികൾ ഉച്ചയോടെ ഉപരോധം അവസാനിപ്പിച്ചു. െപാലീസിനെതിരെ നടപടി സീകരിച്ചിട്ട് പരീക്ഷ മതിയെന്നായിരുന്നു വിദ്യാർഥികളുടെ പ്രധാന ആവശ്യം. ഉപരോധ സമരത്തിൽ നൂറുകണക്കിന് വിദ്യാർഥികളാണ് പങ്കെടുത്തത്.
വി.സിക്കുവേണ്ടി സർവകലാശാല പ്രോക്ടർ സംസാരിക്കാൻ ഒരുങ്ങിയെങ്കിലും വിദ്യാർഥികൾ അനുവദിച്ചില്ല. ഇതോടെ വി.സി നേരിട്ടെത്തി സംസാരിക്കുകയായിരുന്നു. അതേസമയം, പൊലീസ് അതിക്രമത്തിന് ഒരു മാസം തികയുന്ന ബുധനാഴ്ച കാമ്പസിെൻറ പുറത്ത് വൻ പ്രതിഷേധ പരിപാടി നടത്താൻ വിദ്യാർഥികൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ജാമിഅ ഏകോപന സമിതിയുടെ നേതൃത്വത്തിൽ കാമ്പസിന് പുറത്ത് റിലേ നിരാഹാരമടക്കമുള്ള സമരം തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.