ന്യൂഡൽഹി: ഇന്ത്യൻ ആർമി ഓഫിസർ സോഫിയ ഖുറേഷിയെക്കുറിച്ച് വിവാദ പരാമർശം നടത്തിയ കുൻവാർ വിജയ് ഷായുടെ ക്ഷമാപണം സുപ്രീം കോടതി തള്ളി.
മന്ത്രി വെറും ‘മുതലക്കണ്ണീർ’ ഒഴുക്കുകയാണ്. മന്ത്രി ആത്മാർത്ഥമായി മാപ്പ് പറഞ്ഞിട്ടില്ലെന്നും സുപ്രീംകോടതി പറഞ്ഞു. വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. ‘എന്ത് തരത്തിലുള്ള ക്ഷമാപണമാണ് നിങ്ങൾ നടത്തിയത്? ആളുകൾ നടപടിക്രമങ്ങളിൽ നിന്ന് പിന്മാറാൻ വേണ്ടി മാത്രം മാന്യമായ ഭാഷ ഉപയോഗിക്കുന്നു! ചിലപ്പോൾ അവർ മുതലക്കണ്ണീർ പൊഴിക്കുന്നു! ഇതിൽ ഏതുതരം ക്ഷമാപണമാണ് നിങ്ങളുടേത്?’ ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.
കഴിഞ്ഞയാഴ്ച മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ മഹുവിൽ നടന്ന ഒരു പരിപാടിയിലാണ് മന്ത്രിയുടെ വിവാദ പരാമർശം. ‘ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവർക്ക് ഉചിതമായ മറുപടി നൽകാൻ ഞങ്ങൾ അവരുടെ സ്വന്തം സഹോദരിയെ അയച്ചു’ എന്നായിരുന്നു വിജയ് ഷായുടെ പരാമർശം. വിവിധ കോണുകളിൽ നിന്നുള്ള രൂക്ഷമായ എതിർപ്പിനെ തുടർന്ന് വിവാദ പരാമർശത്തിൽ മാപ്പു ചോദിച്ച് മന്ത്രി സുപ്രീം കോടതിയിൽ ക്ഷമാപണം നടത്തിയിരുന്നു.
കഴിഞ്ഞദിവസവും കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ മധ്യപ്രദേശ് മന്ത്രി കുൻവാർ വിജയ് ഷാക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി രംഗത്തെത്തിയിരുന്നു.
വിജയ് ഷാക്കെതിരായ കേസിൽ അടിയന്തര ഇടപെടൽ നടത്താനും സുപ്രീംകോടതി വിസമ്മതിച്ചു. തുടർന്ന് പരാമർശത്തിൽ ക്ഷമാപണം നടത്തി വിജയ് ഷാ രംഗത്തെത്തിയിരുന്നു. എന്റെ കുടുംബത്തിന് സൈനിക പശ്ചാത്തലമുണ്ട്, കാർഗിൽ യുദ്ധത്തിൽ ഉൾപ്പെടെ നിരവധി അംഗങ്ങൾ രക്തസാക്ഷികളായിട്ടുണ്ട്. ഇത്രയും ദുഃഖത്തോടെ പ്രസംഗിക്കുമ്പോൾ, ഞാൻ എന്തെങ്കിലും ആക്ഷേപകരമായ വാചകങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ, പത്ത് തവണ ക്ഷമാപണം നടത്താൻ ഞാൻ തയാറാണ് എന്നായിരുന്നു വിജയ് ഷായുടെ പരാമർശം.
ഇന്ത്യൻ സേനയുടെ പെൺകരുത്തിന്‍റെ മുഖമായാണ് കരസേനയിലെ കേണൽ സോഫിയയേയും വ്യോമസേന കമാൻഡർ വ്യോമിക സിങ്ങിനേയും വിശേഷിപ്പിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം സംഭവം വിശദീകരിക്കാനായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചത് സോഫിയയും വ്യോമികയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.