മുംബൈ: നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ.എസ്.ഇ) മുൻ എം.ഡിയും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായിരുന്ന ചിത്ര രാമകൃഷ്ണ, അവരുടെ ഉപദേശകനായിരുന്ന ആനന്ദ് സുബ്രഹ്മണ്യൻ എന്നിവരുടെ മുംബൈയിലെയും ചെന്നൈയിലെയും വീടുകളിലും ഓഫിസുകളിലും ആദായ നികുതി (ഐ.ടി) റെയ്ഡ്.
മുംബൈയിൽ നിന്നുള്ള ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാവിലെ തുടങ്ങിയ പരിശോധന രാത്രിയും തുടർന്നു. ഓഹരി വിപണി നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഇരുവർക്കുമെതിരെ സാമ്പത്തിക തിരിമറികൾക്ക് അടുത്തിടെ വൻ തുക പിഴ വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റെയ്ഡ്. ഹിമാലയത്തിലെ അജ്ഞാത സന്യാസിയുടെ ഉപദേശമനുസരിച്ചാണ് ചിത്ര രാമകൃഷ്ണ ഓഹരി വിപണിയെ നയിച്ചിരുന്നതെന്നും ആനന്ദ് രാമകൃഷ്ണനെ നിയമിച്ചത് യോഗിയുടെ നിർദേശാനുസരണമായിരുന്നുവെന്നും കഴിഞ്ഞയാഴ്ച പ്രത്യേക ഉത്തരവിലൂടെ സെബി വ്യക്തമാക്കിയിരുന്നു. എൻ.എസ്.ഇയുടെ അതി രഹസ്യ രേഖകൾ അജ്ഞാത സന്യാസിക്ക് ചോർത്തി നൽകിയതും സ്ഥാപനത്തിന്റെ ലാഭവിഹിതം, ബിസിനസ് തന്ത്രങ്ങൾ തുടങ്ങിയവ സന്യാസിയുമായി പങ്കുവെച്ചതും സെബി പുറത്തുവിട്ടു. ഇതേ തുടർന്ന് ചിത്ര രാമകൃഷ്ണക്ക് സെബി മൂന്നു കോടി രൂപ പിഴ ചുമത്തി.
എൻ.എസ്.ഇ, ആനന്ദ് സുബ്രമണ്യൻ, എൻ.എസ്.ഇ മുൻ എം.ഡി രവി നരേൻ എന്നിവർക്ക് രണ്ട് കോടി വീതവും മുഖ്യ പരാതി പരിഹാര ഓഫിസർ വി.ആർ. നരസിംഹന് ആറ് ലക്ഷവും പിഴയിട്ടു. ഒന്നര മാസത്തിനകം പിഴയൊടുക്കാനാണ് നിർദേശം. ഓഹരി വിപണി, സെബി എന്നിവയുമായി ബന്ധപ്പെട്ട ഇടനിലക്കാരും സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നതിന് ഇരുവരെയും മൂന്ന് വർഷത്തേക്ക് വിലക്കിയിട്ടുമുണ്ട്.
അതേസമയം, അജ്ഞാത യോഗി ആരെന്ന് വ്യക്തമാക്കാൻ ചിത്ര രാമകൃഷ്ണ തയാറായിട്ടില്ല. 'ശരീരമില്ലാത്ത ആത്മീയ വ്യക്തിത്വം' എന്നാണ് ചിത്രയുടെ വിചിത്രവാദം. കഴിഞ്ഞ 20 വർഷമായി തൊഴിൽ-വ്യക്തിപരമായ കാര്യങ്ങളിൽ സന്യാസിയാണ് തന്നെ നയിക്കുന്നതെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ, ഈ യോഗിയുമായി ചിത്ര നടത്തിയ ഇ-മെയിൽ സന്ദേശങ്ങൾ സെബി കണ്ടെടുത്തിട്ടുണ്ട്.
2013-2016 കാലയളവിലാണ് ചിത്ര എൻ.എസ്.ഇ മേധാവിയായിരുന്നത്. 2015ൽ ചില വിപണി ഇടപാടുകാരുടെ നീക്കത്തിൽ സിംഗപ്പൂർ നിവാസിക്കുണ്ടായ സംശയമാണ് ചിത്രക്കെതിരായ അന്വേഷണത്തിലേക്ക് നയിച്ചത്. 2016ൽ വ്യക്തിപരമായ കാരണങ്ങളാൽ അവർ രാജി വെക്കുകയായിരുന്നു.
സെബി നടപടി പുറത്തുവന്നതിനെ തുടർന്ന് ഓഹരി വിപണിയുടെ പ്രവർത്തനം സംബന്ധിച്ച് കേന്ദ്ര സർക്കാർ ധവളപത്രം പുറത്തിറക്കണമെന്നും ദുരൂഹസന്യാസിയെ കണ്ടെത്തണമെന്നും കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.