ഇൻഡിഗോ എയർലൈൻസിന്റെ വിൻഡ് ഷീൽഡിലെ പൊട്ടൽ
ചെന്നൈ: നിറയെ യാത്രക്കാരുമായി പറന്നിറങ്ങാൻ ഒരുങ്ങിയ ഇൻഡിഗോ വിമാനത്തിന്റെ വിൻഡ് ഷീൽഡിൽ ( വിമാന കോക്പിറ്റിന് മുന്നിലെ ഗ്ലാസ്) പൊട്ടൽ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി.
ശനിയാഴ്ച രാവിലെ മധുരയിൽ നിന്നും 76 യാത്രക്കാരുമായി ചെന്നൈയിലേക്ക് പറന്ന ഇൻഡിഗോ എയർലൈൻസിന്റെ വിമാനം ലാൻഡ് ചെയ്യുന്നതിന് മുമ്പായാണ് വിൻഡ് ഷീൽഡിൽ പൊട്ടലുണ്ടായത് പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്. ഉടൻതന്നെ ചെന്നൈ വിമാനത്താവള എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തെ അറിയിക്കുകയും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിനുള്ള അടിയന്തിര സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. വിമാനത്താവളത്തിൽ പ്രത്യേക ബേ തയ്യാറാക്കിയാണ് ലാൻഡിങ്ങിന് ക്രമീകരണം നടത്തിയത്. രാവിലെ 11.12ഓടെ സുരക്ഷിതമായി ലാൻഡ് ചെയ്തത ഉടൻ വിമാനം 95 നമ്പർ ബേയിലേക്ക് മാറ്റി വിദഗ്ധരുടെ നേതൃത്വത്തിൽ സാങ്കേതിക പരിശോധന പൂർത്തിയാക്കി. എന്നാൽ, ഗ്ലാസിൽ പൊട്ടിൽ വീഴാനുള്ള കാരണം കണ്ടെത്തിയിട്ടില്ല. വലിയ ദുരന്തത്തിന് ഇടയാക്കാവുന്ന ഗുരുതര അപകടമായാണ് വിൻഡ് ഷീൽഡിലെ പൊട്ടലിനെ വിലയിരുത്തുന്നത്. വിമാനം യാത്രയിലാണെങ്കിൽ നിയന്ത്രണം നഷ്ടമായി തകർന്നു വീഴാൻ വരെ ഇടയായേക്കും.
രാജ്യത്ത് ഉത്സവ സീസൺ തിരക്ക് വർധിച്ച സാഹചര്യത്തിൽ ആഭ്യന്തര യാത്രാ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ആലോചനകൾക്കായി വ്യോമയാന മന്ത്രി റാംമോഹൻ നായിഡു മുതിർന്ന വിമാന കമ്പനികളുടെയും, വ്യോമയാന ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നതിനു പിന്നാലെയാണ് ഇൻഡിഗോയിയെ ഗുരുതര സുരക്ഷാ വീഴ്ച. അഹമ്മദാബാദ് എയർ ഇന്ത്യ ദുരന്തത്തിനു പിന്നാലെ രാജ്യത്തെ എയർലൈൻ സുരക്ഷക്കായി വലിയ ക്രമീകരണങ്ങളാണ് വ്യോമയാന മന്ത്രാലയവും, വിമാന കമ്പനികളും കൈകൊള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.