ന്യൂഡൽഹി: ആഗോള ഗുണനിലവാര അടിസ്ഥാനസൗകര്യ സൂചിക (ജി.ക്യു.ഐ.ഐ) 2021ൽ ഇന്ത്യയിലെ അക്രഡിറ്റേഷൻ സംവിധാനം അഞ്ചാം സ്ഥാനത്ത്. 184 രാജ്യങ്ങളിലെ ഗുണനിലവാര അടിസ്ഥാന സൗകര്യം മാനദണ്ഡമാക്കി അടുത്തിടെ പുറത്തിറക്കിയ റാങ്കിങ്ങിലാണ് ഇന്ത്യ അഞ്ചാമത് ഇടംപിടിച്ചത്. കഴിഞ്ഞവർഷം ഡിസംബറിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. എന്നാൽ, ഇന്ത്യയുടെ മൊത്തത്തിലുള്ള ഗുണനിലവാര അടിസ്ഥാന സൗകര്യം പത്താം സ്ഥാനത്ത് തുടരുകയാണ്. ഇന്ത്യയിലെ മെട്രോളജി സംവിധാനം (അളവുതൂക്ക) 21ഉം സ്റ്റാൻഡേഡൈസേഷൻ (നിലവാരം) ഒമ്പതും സ്ഥാനങ്ങളിലാണ്.
ഇന്ത്യയിലെ മൂന്ന് ഗുണനിലവാര അടിസ്ഥാന സൗകര്യങ്ങളിൽ പ്രായം കുറഞ്ഞതാണ് ഇന്ത്യയുടെ അക്രഡിറ്റേഷൻ സംവിധാനമെന്നും ഒരു വർഷത്തിനുള്ളിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്തെത്തിയെന്നും ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ ചെയർപേഴ്സൻ ജാക്സയ് ഷാ പറഞ്ഞു. അക്രഡിറ്റേഷനുള്ള ദേശീയ സ്ഥാപനമായ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (ക്യു.സി.ഐ), ഗുണനിലവാര മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന പ്രധാന സ്ഥാപനമായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ് (ബി.ഐ.എസ്), അളവുതൂക്ക സംവിധാനത്തിനുള്ള കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് -നാഷനൽ ഫിസിക്കൽ ലബോറട്ടറി (സി.എസ്.ഐ.ആർ -എൻ.പി.എൽ) എന്നിവയാണ് മൂന്ന് ഗുണനിലവാര അടിസ്ഥാന സൗകര്യങ്ങൾ. ഇന്ത്യ (10), ബ്രസീൽ (13), ആസ്‌ട്രേലിയ (14), തുർക്കി (16) എന്നിവ ഒഴികെയുള്ള ആദ്യ 25 സ്ഥാനങ്ങൾ പ്രധാനമായും യൂറോപ്, വടക്കേ അമേരിക്ക, ഏഷ്യ-പസഫിക് എന്നിവിടങ്ങളിലാണ്. അന്താരാഷ്ട്ര വ്യാപാരത്തിന്റെ സാങ്കേതിക നെടുംതൂണാണ് ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.