ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിന് പിന്നാലെ സർക്കാറിന് മുന്നിൽ ചോദ്യങ്ങളുമായി എ.ഐ.എ.എം തലവൻ അസദുദ്ദീൻ ഉവൈസി. വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടതിനൊപ്പം പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഇന്ത്യ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് പുറമേ നാല് ചോദ്യങ്ങളും സർക്കാറിന് മുമ്പാകെ അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
നരേന്ദ്ര മോദിക്ക് പകരം വിദേശരാഷ്ട്രത്തിന്റെ പ്രസിഡന്റാണ് വെടിനിർത്തൽ കരാർ സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഷിംല കരാറിന് ശേഷം ഇത്തരത്തിൽ വിദേശരാജ്യത്തിന്റെ ഇടപെടൽ ഇന്ത്യ അംഗീകരിച്ചിരുന്നില്ല. കശ്മീർ വിഷയവും ഇത്തരത്തിൽ അന്താരാഷ്ട്രവൽക്കരിക്കുമോയെന്നാണ് ഉവൈസിയുടെ ഒന്നാമത്തെ ചോദ്യം.
തീവ്രവാദത്തെ പാകിസ്താൻ ആയുധമായി ഉപയോഗിക്കില്ലന്ന ഉറപ്പ് യു.എസിന്റെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ട്രംപിന്റെ മധ്യസ്ഥതയിലുള്ള ചർച്ചയിൽ വെടിനിർത്തൽ മാത്രമാണ് അതോ പാകിസ്താൻ തീവ്രവാദത്തെ ഇനിയും ഇന്ത്യക്കെതിരെ ഉപയോഗില്ല എന്ന ഉറപ്പുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. എഫ്.എ.ടി.എഫ് ഗ്രേ ലിസ്റ്റിൽ പാകിസ്താനെ ഉൾപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ ഏത് രീതിയിലാവും നടത്തുകയെന്നും അദ്ദേഹം ചോദിച്ചു.
പാകിസ്താനെ ധൈര്യപൂർവം നേരിട്ടതിന് സൈന്യത്തെ അഭിനന്ദിക്കുകയാണ്. പാകിസ്താൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ എം.മുരളി നായിക്, എ.ഡി.ഡി.സി രാജ് കുമാർ താപ്പ, സിവിലിയൻമാർ എന്നിവർക്ക് ആദരാഞ്ജലി അർപ്പിക്കുകയാണെന്നും അസദുദ്ദീൻ ഉവൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.