നേപ്പാളിന് അടിയന്തര സഹായവുമായി ഇന്ത്യ; വ്യോമസേന വിമാനം അർധരാത്രി പുറപ്പെടും

ന്യൂഡൽഹി: മിന്നൽ പ്രളയം ദുരിതം വിതച്ച നേപ്പാളിന് അടിയന്തര സഹായവുമായി ഇന്ത്യൻ വ്യോമസേനയുടെ സി130 ജെ ട്രാൻസ്പോർട്ട് വിമാനം ഇന്ന് അർധരാത്രി പുറപ്പെടും. ദുരിതാശ്വാസ സാമഗ്രികളുമായി ആദ്യ സംഘമാണ് യാത്ര തിരിക്കുന്നത്. അടിയന്തര സഹായത്തിനുള്ള വസ്തുക്കളുമായി മറ്റൊരു വിമാനം നാളെ പുലർച്ചെയോടെ നേപ്പാളിലേക്ക് പറക്കുമെന്നും വ്യോമസേന വൃത്തങ്ങൾ അറിയിച്ചു.

നേരത്തെ നേപ്പാൾ പ്രധാനമന്ത്രി ബാലെൻഷായുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ മോദി, ദുരന്തത്തിൽ നിരവധി ജീവൻ പൊലിഞ്ഞതിൽ കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയിരുന്നു. ഈ പ്രയാസകരമായ ഘട്ടത്തിൽ നേപ്പാളിനൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുമെന്നും ഉറപ്പു നൽകി. ഇന്ത്യൻ ജനതയുടെ പിന്തുണയും മോദി വാഗ്ദാനം ചെയ്തു. നേപ്പാളിന് ആവശ്യമായ എല്ലാവിധ മാനുഷിക സഹായങ്ങളും എത്തിച്ചു നൽകാൻ ഇന്ത്യ പൂർണ സന്നദ്ധമാണന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ 105 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 384 യാത്രക്കാരെ കാണാതായെന്നാണ് റിപ്പോർട്ട്. ഇവരിൽ 291 വിദേശ പൗരന്മാരും 93 നേപ്പാളി പൗരന്മാരും ഉൾപ്പെടുന്നുവെന്നാണ് ​നേപ്പാൾ ടൂറിസം ബോർഡ് പുറത്തുവിട്ട പ്രാഥമിക പട്ടികയിൽ പറയുന്നത്. ഇവരുടെ സുരക്ഷയും മറ്റു വിവരങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.

ടൂറിസം പോലീസും മറ്റ് വകുപ്പുകളും ട്രാവൽ ഏജൻസികളുമായി ചേർന്ന് ഊർജിതമായ തിരച്ചിൽ തുടരുകയാണ്. ദുരന്തത്തിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളത്. നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്കുകൾ പ്രകാരം ദുരന്തബാധിത മേഖലയിൽ ഉണ്ടായിരുന്ന 384 പേരെയാണ് കാണാതായിട്ടുള്ളത്. പട്ടികയിലുള്ള 291 വിദേശികളിൽ ഓസ്ട്രേലിയ, നെതർലാൻഡ്സ്, യു.എസ്, മലേഷ്യ, യു.കെ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.