ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 39,742 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 39,972 പേർ രോഗമുക്തി നേടി. 535 പേർ കൂടി മരിച്ചതോടെ ആകെ മരണം 4,20,551 ആയി.
നിലവിൽ 4,08,212 പേരാണ് ചികിത്സയിൽ തുടരുന്നത്. രാജ്യത്തെ പുതിയ രോഗികളിൽ പകുതിയോളം പേരും കേരളത്തിൽ നിന്നാണ്. 18,531 പേർക്കാണ് കേരളത്തിൽ ഒറ്റദിവസം കോവിഡ് സ്ഥിരീകരിച്ചത്.
2.24 ആണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടർച്ചയായ 34 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുകയാണ്.
45,37,70,580 ഡോസ് വാക്സിനാണ് രാജ്യത്താകെ വിതരണം ചെയ്തത്. ഇന്നലെ മാത്രം 46 ലക്ഷം ഡോസ് വാക്സിൻ നൽകി. കേരളത്തിൽ ഇന്നലെ നാലര ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്തിരുന്നു.
അതിനിടെ, കോവിഡ് കാപ്പ വകഭേദം ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തു. ജാംനഗറിലാണ് മൂന്ന് കേസുകൾ. പഞ്ച്മഹൽ ജില്ലയിലെ ഗോദ്രയിലും മെഹ്സാനയിലുമാണ് മറ്റുള്ളവർക്ക് രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് വാർത്താ കുറിപ്പിൽ അറിയിച്ചു. ഈ വർഷം മാർച്ചിനും ജൂണിനും ഇടയിൽ കോവിഡ് ബാധിതരായവരുടെ സാംപിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചതിൽ നിന്നാണ് ഇവർക്ക് കാപ്പ ബാധിച്ചതായി തിരിച്ചറിഞ്ഞത്.
കാപ്പ വകഭേദത്തിന്‍റെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഐ.സി.എം.ആർ അറിയിച്ചിട്ടുള്ളത്. ഇന്ത്യയിൽ രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കാപ്പ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.