ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗാൽവാൻ മേഖലയിലുണ്ടായ ആക്രമണം ചൈന തയാറാക്കിയ പദ്ധതി പ്രകാരമാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ ടെലിഫോൺ ചർച്ചയിലാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്. ആക്രമണം നടന്നതിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ ചർച്ച നടത്തുന്നത്.
ചൈനയുടെ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീഴ്ത്തുമെന്ന് ജയശങ്കർ പറഞ്ഞു. അതിർത്തിയിലെ സംഘർഷം കുറക്കുന്നതിനായി ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിലും ഒപ്പുവെച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി കരാറുകളും പ്രോട്ടോകോളുകളും ലംഘിക്കുന്ന നടപടി രണ്ട് രാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്നാണ് സംയുക്ത പ്രസ്താവനയുടെ ഉള്ളടക്കം.
അതേസമയം, അതിർത്തിയിൽ ഇന്ത്യൻ സൈനികരാണ് പ്രശ്നമുണ്ടാക്കിയതെന്ന ആരോപണം ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ജയശങ്കറിനോട് ഉന്നയിച്ചു. ചൈനീസ് അതിർത്തി കടന്ന് ഇന്ത്യ സൈനികരെത്തിയതാണ് സംഘർഷത്തിന് കാരണം. സംഘർഷത്തിന് കാരണക്കാരായ സൈനികർക്കെതിരെ ഇന്ത്യ നടപടിയെടുക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.