കൊൽക്കത്ത: മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) അധ്യക്ഷ മമത ബാനർജി. ടി.എം.സിയാണ് ഈ തെരഞ്ഞെടുപ്പ് ജയിച്ചത്. ബി.ജെ.പി ജനവിധി കൊള്ളയടിച്ചതാണെന്നും മമത ആരോപിച്ചു.
തെരഞ്ഞെടുപ്പിൽ 100 സീറ്റുകളിൽ ക്രമക്കേട് നടന്നതായും ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും ഗൂഢാലോചന നടത്തിയെന്നും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തന്നെ മമത ആരോപിച്ചിരുന്നു. ‘ഞാൻ പരാജയപ്പെട്ടിട്ടില്ല, അതുകൊണ്ട് തന്നെ രാജ്ഭവനിലേക്ക് പോകില്ല. രാജിക്കത്ത് നൽകില്ല’ -മമത കൊൽക്കത്തയിൽ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പാർട്ടി കോടതിയിൽ ചോദ്യം ചെയ്യും. രാഷ്ടീയ പോരാട്ടം തുടരും. രാജിവെക്കുന്ന പ്രശ്നമില്ല, പാർട്ടി പരാജയപ്പെട്ടത് ജനവിധി കൊണ്ടല്ലെന്നും ഗൂഢാലോചനയിലൂടെയാണെന്നും മമത പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഇടപെട്ടതിന് തെളിവുണ്ട്. കേന്ദ്രസേനയെ ഉപയോഗിച്ച് 'ബലപ്രയോഗത്തിലൂടെ' തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് കമീഷൻ വൃത്തികെട്ട കളി കളിക്കുകയാണ്. തന്‍റെ യഥാർഥ എതിരാളി ബി.ജെ.പിയല്ലെന്നും തെരഞ്ഞെടുപ്പ് കമീഷനാണെന്നും ആരോപിച്ച മമത, ഇൻഡ്യ സഖ്യത്തിലെ നേതാക്കളുടെ പിന്തുണക്ക് നന്ദി പറയുകയും ചെയ്തു. അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കും. ഭയംകാരണം ഏതാനും പാർട്ടി പ്രവർത്തകർ ബി.ജെ.പിയിൽ ചേരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അവരുടെ സുരക്ഷ ഉറപ്പാക്കുമെങ്കിൽ അതിൽ കുഴപ്പമില്ല. അധികാരം ശാശ്വതമല്ലെന്നും ചരിത്രം ആവർത്തിക്കുമെന്നും മമത ഓർമപ്പെടുത്തി.
പോളിങ് സ്റ്റേഷനിൽ താൻ ആക്രമിക്കപ്പെട്ടു. ഈ സമയം സി.സി.ടി.വി ഓഫ് ചെയ്തിരുന്നു. കൗണ്ടിങ് സ്റ്റേഷനിൽനിന്ന് ബലമായി പുറത്താക്കി. കേന്ദ്ര സേന ഇത്തരത്തിലാണ് പെരുമാറുന്നതെങ്കിൽ ഒന്നും പറനായില്ല. കേന്ദ്രത്തിൽ ഇതിനു മുമ്പും ബി.ജെ.പി സർക്കാറുകളെ കണ്ടതാണ്. അവരൊന്നും ഇതുപോലെ പെരുമാറിയിട്ടില്ലെന്നും മമത കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാറും തെരഞ്ഞെടുപ്പ് കമീഷനും തീർത്ത എസ്.ഐ.ആർ പ്രതിബന്ധങ്ങളെ അതിജീവിച്ച് നാലാമൂഴത്തിനായി പോരാടിയ മുഖ്യമന്ത്രി മമത ബാനർജി ബംഗാളിൽ ദയനീയമായാണ് തോറ്റത്.
294ൽ തെരഞ്ഞെടുപ്പ് നടന്ന 293 മണ്ഡലങ്ങളിൽ തൃണമൂൽ വിജയം 80ലൊതുങ്ങി. ഭവാനിപൂരിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി സുവേന്ദു അധികാരിയോട് 15105 വോട്ടിന് മമത ബാനർജി പരാജയപ്പെട്ടു. കഴിഞ്ഞതവണ 215 സീറ്റായിരുന്നു തൃണമൂലിന്; 77 സീറ്റുണ്ടായിരുന്ന ബി.ജെ.പി 207 സീറ്റോടെ ഭരണം ഉറപ്പിക്കുകയും ചെയ്തു. കോൺഗ്രസ് രണ്ടും സി.പി.എം ഒരു സീറ്റും നേടി. തൃണമൂലിൽനിന്ന് പുറത്താക്കിയ ഹുമയൂൺ കബീർ സ്ഥാപിച്ച ആം ജനത ഉൻന്യായൻ പാർട്ടി ടിക്കറ്റിൽ അദ്ദേഹം രണ്ടിടത്ത് വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.