മുംബൈ: മോഷണക്കേസിലെ പ്രതികളെ കണ്ടെത്താൻ 176 സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും 97 സിം കാർഡുകൾ ട്രാക്ക് ചെയ്യുകയും വേഷം മാറി നടക്കുകയും ചെയ്ത് മുംബൈ പൊലീസ്. കഴിഞ്ഞ വർഷം ദഹിസാറിലെ ഒരു ഫ്ലാറ്റിൽ നിന്ന് സ്വർണവും 40,000 രൂപയും കവർന്നെടുത്തയാളെ കണ്ടെത്താനാണ് പൊലീസ് അടവുകൾ പ്രയോഗിച്ചത്.
ഒടുവിൽ മൂന്നു പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ സൽമാൻ സുൽഫിക്കർ അൻസാരിയെ ട്രൂകോളർ ആപ്പിലുള്ള ആലിബാബ എന്ന പേരിലായിരുന്നു പൊലീസ് അറിയുന്നത്.
2021 ഡിസംബർ 31നാണ് ദഹിസാർ ഈസ്റ്റിലെ ഫ്ലാറ്റിൽ മോഷണം നടന്നത്. 176 സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. 97 സിം കാർഡുകളുടെ ലൊക്കേഷൻ ട്രേസ് ചെയ്തുമാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.
മോഷണം നടന്ന സ്ഥലത്ത് പ്രതികളെ കുറിച്ച് ഒരു വിവരവും ലഭ്യമായിരുന്നില്ല. ആരെയുീം സംശയിക്കാനുമുണ്ടായിരുന്നില്ല. തുടർന്ന് കേസന്വേഷണ സംഘം കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപമുള്ള സി.സി.ടി.വികളും ആ സമയം ആ പരിധിയിലുണ്ടായിരുന്ന സിം കാർഡുകളും നിരന്തരം ട്രാക്ക് ചെയ്തു. അങ്ങനെ പ്രതികളുടെ സിം കാർഡുകൾ കണ്ടെത്തി. അവ ട്രാക്ക് ചെയ്തതിലൂടെ പ്രതികൾ നോയിഡയിലുണ്ടെന്ന് വ്യക്തമായെന്ന് മുതിർന്ന പൊലീസ് ഓഫീസർ സ്മിതാ പാട്ടീൽ പറഞ്ഞു.
നോയിഡയിൽ നിന്ന് പ്രതികളെ തിരിച്ചറിയാൻ പൊലീസ് പഴക്കച്ചവടക്കാരായും പോസ്റ്റ്മാൻമാരായും വേഷംമാറി. മറ്റ് രണ്ട് പ്രതികളായ ഹൈദർ അലി സൈഫിയെയും മോഷ്ടിച്ച സ്വർണം വാങ്ങിയ ജ്വല്ലറി വ്യാപാരി കുശാലിനെയും അറസ്റ്റ് ചെയ്തു. എല്ലാവരും ഉത്തർപ്രദേശ് സ്വദേശികളാണ്. പ്രതികളിൽ നിന്ന് മോഷ്ടിച്ച സ്വർണവും 18 ലക്ഷം രൂപയും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.